ജോൺ ബ്രിട്ടാസും കെ രാധാകൃഷ്ണൻ എം പിയുമാണ് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകിയത്.

ദില്ലി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരുടെ കത്ത്. മലയാളി എംപിമാരായ ജോൺ ബ്രിട്ടാസും കെ രാധാകൃഷ്ണനുമാണ് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകിയത്.. നിമിഷ പ്രിയ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും വധശിക്ഷ ഒഴിവാക്കാനുള്ള നടപടികൾ എടുക്കണമെന്നും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഊർജ്ജിത ശ്രമം തുടരുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദയാധനം അംഗീകരിക്കുന്നതിൽ കൊല്ലപ്പെട്ട യെമനി പൗരൻ്റെ കുടുംബം എടുക്കുന്ന അന്തിമ നിലപാട് നിർണ്ണായകമാകും. വധശിക്ഷ 16ന് നടപ്പാക്കാനാണ് നിലവിലെ തീരുമാനമെന്ന വിവരം യെമൻ എന്ന തലസ്ഥാനമായ സനയിലെ ഇന്ത്യൻ അധികൃതർക്കും ലഭിച്ചു.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കേന്ദ്ര സർക്കാരിന് പരിമിതികളുണ്ടെന്ന് വിദേശകാര്യസഹമന്ത്രി കീർത്തിവർധൻ സിംഗ് നേരത്തെ പറഞ്ഞിരുന്നു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു. വിഷയം ഇപ്പോഴും ഇതേ നിലയ്ക്ക് തുടരുന്നു എന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനിലെ സനയിൽ ഇന്ത്യയ്ക്ക് ഒരു ഓഫീസാണ് ഇപ്പോഴുള്ളത്. നയതന്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സൗദിയിൽ നിന്നാണ്. ദില്ലി ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് നിമിഷപ്രിയയുടെ അമ്മയ്ക്ക് സനയിലേക്ക് പോകാൻ കേന്ദ്രം സൗകര്യം ഒരുക്കിയിരുന്നു. കുടുംബവുമായും വിഷയത്തിൽ ഇടപെട്ട ആക്ഷൻ കൗൺസിൽ പ്രതിനിധികളുമായും ചേർന്ന് സർക്കാരും മോചനത്തിനുള്ള വഴികൾ തേടിയിരുന്നു.