കുടുംബ പ്രശ്നങ്ങളെക്കുറിച്ച് നാട്ടിലുള്ള സഹോദരനുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് ഭര്‍ത്താവിന്റെ ക്രൂര മര്‍ദനമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലണ്ടന്‍: യുകെയില്‍ വെച്ച് ക്രൂരമായി ഭാര്യയെ മര്‍ദിച്ച മലയാളി യുവാവിന് കോടതി 20 മാസം ജയില്‍ ശിക്ഷ വിധിച്ചു. ന്യുപോര്‍ട്ടില്‍ താമസിക്കുന്ന 37 വയസുകാരനാണ് ശിക്ഷിക്കപ്പെട്ടത്. കുടുംബ കലഹത്തിന്റെ ഭാഗമായി ഇയാള്‍ രണ്ട് തവണ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്.

കുടുംബ പ്രശ്നങ്ങളെക്കുറിച്ച് നാട്ടിലുള്ള സഹോദരനുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് ഭര്‍ത്താവിന്റെ ക്രൂര മര്‍ദനമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഈ വീഡിയോ കോളിലൂടെ ലഭിച്ചത് കേസിന് ബലമേകി. കുപ്പികൊണ്ട് പ്രതി ഭാര്യയുടെ തലയ്ക്ക് അടിക്കുകയും ചെയ്‍തു. ഉപദ്രവം സഹിക്കാനാവാതെ ഭര്‍ത്താവിന്റെ അടുത്ത് നിന്ന് ഇറങ്ങിയോടിയ ഭാര്യ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

കേസ് കോടതിയില്‍ എത്തിയപ്പോള്‍ കുട്ടികളെ ഓര്‍ത്ത് മാപ്പ് നല്‍കാന്‍ പരാതിക്കാരി തയ്യാറായി. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത് നിരസിച്ച കോടതി, കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് 20 മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. ചെയ്ത തെറ്റില്‍ പശ്ചാത്താപമുണ്ടെന്നും ഭാര്യയെ ബഹുമാനിക്കേണ്ടതിന്റെ പ്രധാന്യം താന്‍ മനസിലാക്കുന്നുവെന്നും കോടതിയില്‍ പറഞ്ഞെങ്കിലും ശിക്ഷയില്‍ ഇളവ് നല്‍കാന്‍ കോടതി തയ്യാറായില്ല. പത്ത് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

Read also: മകളുടെ മരണം കൊലപാതകമെന്ന് സംശയം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player