ഹൈവേയിലൂടെ ലഹരി ഉപയോഗിച്ച ശേഷം നടന്നുപോകുകയായിരുന്ന ഒരു യുവാവിനെയും യുവതിയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അസാധാരണവും സുരക്ഷിതമല്ലാത്തതുമായ രീതിയിൽ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് സംശയം തോന്നി.
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ അഹ്മദി ഗവർണറേറ്റിലെ പ്രധാന ഹൈവേകളിലൊന്നിൽ ലഹരി ഉപയോഗിച്ച ശേഷം നടന്നുപോകുകയായിരുന്ന ഒരു യുവാവിനെയും യുവതിയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പതിവ് പരിശോധനക്കിടെയാണ് പട്രോളിംഗ് യൂണിറ്റ് യുവാവിനെയും യുവതിയെയും ശ്രദ്ധിച്ചത്. ഹൈവേയുടെ മധ്യത്തിലൂടെ അസാധാരണവും സുരക്ഷിതമല്ലാത്തതുമായ രീതിയിൽ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ഇത് അവർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാക്കാൻ സാധ്യതയുണ്ടായിരുന്നു.
ഇരുവരെയും തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോൾ, ഇരുവരും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബോധ്യമായി. കൂടുതൽ പരിശോധനയിൽ, യുവാവ് തടവ് ശിക്ഷിക്ക് വിധിക്കപ്പെട്ട, അധികൃതർ തിരയുന്ന വ്യക്തിയാണെന്നും കണ്ടെത്തി. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.


