അതേസമയം മകന്റെ വിസ പുതുക്കുന്നതിനായി താന്‍ മറ്റൊരാളെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷനും പൊലീസും നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. 

ദുബൈ: മകന്റെ താമസ വിസ പുതുക്കുന്നതിനായി (Residence visa renewal) വ്യാജ രേഖയുണ്ടാക്കിയ പ്രവാസി കുടുങ്ങി (Forgery). 45 വയസുകാരനായ ഇയാള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal Court) മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. വ്യാജമായി ഉണ്ടാക്കിയ വാടക കരാറിന്റെ (lease contract) കോപ്പിയാണ് ഇയാള്‍ വിസ പുതുക്കുന്നതിനായി സമര്‍പ്പിച്ചത്.

അതേസമയം മകന്റെ വിസ പുതുക്കുന്നതിനായി താന്‍ മറ്റൊരാളെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷനും പൊലീസും നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. മകന്റെ ഒറിജിനല്‍ പാസ്‍പോര്‍ട്ടും തന്റെ ഐ.ഡി കാര്‍ഡിന്റെ കോപ്പിയും മറ്റ് രേഖകളും പണവും ഇയാളെ ഏല്‍പ്പിച്ചിരുന്നു എന്നാണ് മൊഴി. എന്നാല്‍ അപേക്ഷയോടൊപ്പം നല്‍കിയ രേഖകളില്‍ ചേര്‍ത്തിരുന്ന വാടക കരാര്‍ വ്യാജമാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും അത് താന്‍ ഉണ്ടാക്കിയതെല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിസ പുതുക്കുന്നതിന് വാടക കരാര്‍ ആവശ്യമാണെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. ഷാര്‍ജയിലായിരുന്നു താമസിച്ചിരുന്നതെങ്കിലും വിസ പുതുക്കാനായി ഹാജരാക്കിയ രേഖയില്‍ അജ്‍മാനിലെ വാടക കരാറാണ് ചേര്‍ത്തിന്നത്. വിസ പുതുക്കാന്‍ താന്‍ ഏല്‍പ്പിച്ച വ്യക്തി എന്തിന് വ്യാജ രേഖയുണ്ടാക്കി എന്ന കാര്യം അറിയില്ലെന്നായിരുന്നു പ്രതിയുടെ വാദം.

അതേസമയം അജ്ഞാതനായ ഒരു വ്യക്തിയാണ് കുറ്റം ചെയ്‍തതെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വ്യാജ രേഖയുണ്ടാക്കിയത് പ്രതിക്ക് പ്രയോജനം ഉണ്ടാകാന്‍ വേണ്ടിയാണ്. അതിനാവശ്യമായ വിവരങ്ങള്‍ നല്‍കാതെ അത്തരമൊരു രേഖ ഉണ്ടാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ വ്യാജ രേഖയുണ്ടാക്കിയത് പ്രതിയുടെ പൂര്‍ണ അറിവേടെയായിരുന്നുവെന്നും ഇപ്പോള്‍ അത് നിഷേധിക്കുകയാണെന്നും കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ യുഎഇയില്‍ നിന്ന് നാടുകടത്തും.

മരുഭൂമിയില്‍ മോട്ടോര്‍സൈക്കിള്‍ അപകടം; പരിക്കേറ്റ പെണ്‍കുട്ടിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി
ഷാര്‍ജ: യുഎഇയിലെ (UAE) മരുഭൂമിയിലുണ്ടായ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റു. 19 വയസുകാരിയായ ഒമാന്‍ സ്വദേശിനിയെ (Oman Citizen) ഹെലികോപ്റ്ററില്‍ (Air lifted) അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി. ഷാര്‍ജയിലെ അല്‍ ഹംരിയയിലായിരുന്നു ( Al Hamriya, Sharjah) അപകടം.

നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‍ക്യൂ സെന്ററുമായി സഹകരിച്ച് ഷാര്‍ജ പൊലീസിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബൈക്ക് അപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റെന്ന റിപ്പോര്‍ട്ട് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ നിന്നാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‍ക്യൂ സെന്ററിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് ഹെലികോപ്റ്റര്‍ എത്തിച്ച് പെണ്‍കുട്ടിയെ ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മോട്ടോര്‍ സൈക്കിള്‍ നിരവധി തവണ മറിഞ്ഞുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായ മുറിവുകളുണ്ടായെന്ന് ഷാര്‍ജ പൊലീസും അറിയിച്ചു. ഇവര്‍ക്ക് അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സ നല്‍കിവരികയാണ്.