സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ കാമുകിയുടെ ഫേസ്‍‍ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‍തതിന് പുറമെ അവരുടെ സഹോദരനും ഭര്‍ത്താവിനും വാട്സ്ആപ് വഴി അയച്ചുകൊടുക്കുകയും ചെയ്‍തു.

ദുബൈ: മുന്‍കാമുകിയുടെ ഫോണ്‍ മോഷ്‍ടിക്കുകയും അത് ഉപയോഗിച്ച് സ്വകാര്യ ചിത്രങ്ങള്‍ കാമുകിയുടെ ഫേസ്‍ബുക്ക് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‍ത സംഭവത്തില്‍ പ്രവാസിക്ക് ആറ് മാസം തടവ്. 34 വയസുകാരന് ദുബൈ ക്രിമിനല്‍ കോടതി നേരത്തെ രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീല്‍ കോടതി ശിക്ഷ ആറ് മാസം തടവായി കുറച്ചു. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇരുവരുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ കാമുകിയുടെ ഫേസ്‍‍ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‍തതിന് പുറമെ അവരുടെ സഹോദരനും ഭര്‍ത്താവിനും വാട്സ്ആപ് വഴി അയച്ചുകൊടുക്കുകയും ചെയ്‍തു. 

കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം. ഫോണ്‍ മോഷണം പോയെന്നും തന്റെ മുന്‍കാമുകന്‍ ബന്ധം തുടരാന്‍ ആവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നും കാണിച്ചാണ് യുവതി പൊലീസില്‍‌ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. വിവാഹശേഷം യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയെങ്കിലും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന യുവാവ് ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായാണ് ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്‍ക്കുമെന്നും ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും അവ അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയത്.

മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി; ഒമാനില്‍ പിടികൂടിയത് വന്‍ ലഹരിമരുന്ന് ശേഖരം

ഒരു ഷോപ്പിങ് മാളില്‍ വെച്ചാണ് ഇയാള്‍ മുന്‍കാമുകിയുടെ മൊബൈല്‍ ഫോണ്‍ മോഷ്‍ടിച്ചത്. പിന്നീട് അതില്‍ നിന്നുതന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും യുവതിയുടെ ഭര്‍ത്താവിനും സഹോദരനും അയച്ചുകൊടുക്കുകയും ചെയ്‍തു. ഭാര്യയുടെ ഫോണില്‍ നിന്ന് വാട്സ്ആപ് വഴി തനിക്ക് ചില ചിത്രങ്ങള്‍ ലഭിക്കുകയായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് മൊഴി നല്‍കി. ഭാര്യ തന്റെ കൂടെ ഉണ്ടായിരുന്നപ്പോഴാണ് ഇത് സംഭവിച്ചത്. താന്‍ കാര്യം അന്വേഷിച്ചപ്പോള്‍ ഫോണ്‍ മോഷണം പോയെന്നും മുന്‍കാമുകന്‍ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഭാര്യ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

തിരക്കേറിയ സ്ഥലങ്ങളില്‍ പോക്കറ്റടി; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. യുവതിയുടെ ബന്ധുക്കള്‍ക്ക് സ്വകാര്യ ചിത്രങ്ങള്‍ വാട്സ്ആപ് വഴി അയച്ചുകൊടുത്തുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെ പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച്, ദുബൈ അപ്പീല്‍ കോടതി ശിക്ഷ ആറ് മാസം തടവായി കുറച്ചു. എന്നാല്‍ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്ന വിധി, അപ്പീല്‍ കോടതിയും ശരിവെച്ചു.