മരിച്ച യുവാവിന്റെ സുഹൃത്താണ് വിവരം പൊലീസില്‍ അറിയിച്ചത്. അത്താഴം കഴിക്കുന്നതിനിടെ മൂന്നുപേര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നെന്ന് ഇയാള്‍ വെളിപ്പെടുത്തി.

ദുബൈ: മുപ്പത്തിയാറുകാരനായ ആഫ്രിക്കക്കാരനെ കത്തി കൊണ്ട് ആക്രമിച്ച ശേഷം കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി. നായിഫ് ഏരിയയിലെ കട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണാണ് യുവാവ് മരിച്ചത്. 

കാമറൂണ്‍ സ്വദേശിയായ ഇയാളുടെ മരണത്തില്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം. മരിച്ച യുവാവിന്റെ സുഹൃത്താണ് വിവരം പൊലീസില്‍ അറിയിച്ചത്. അത്താഴം കഴിക്കുന്നതിനിടെ മൂന്നുപേര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നെന്ന് ഇയാള്‍ വെളിപ്പെടുത്തി.

സിഐഡി അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് കൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാളെ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടിയതായാണ് റിപ്പോര്‍ട്ട്. സംഭവ ദിവസം മദ്യപിക്കുന്നതിനിടെ ഒരാള്‍ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീയോട് ഡിന്നര്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു കേട്ട മറ്റൊരു യുവാവ് സ്ത്രീയോട് വിനയത്തോടെ സംസാരിക്കണമെന്ന് പറയുകയും ഇവരും വഴക്കില്‍ ഏര്‍പ്പെടുകയുമായിരുന്നു.

തുടര്‍ന്ന് പ്രതി ഒരു കത്തി എടുത്ത് യുവാവിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ താന്‍ യുവാവിനെ ആക്രമിച്ച്, കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടിട്ട് ഇല്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മരിച്ച യുവാവ് തനിയെ കെട്ടിടത്തില്‍ നിന്ന് ചാടിയതാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു പുരുഷനെയും സ്ത്രീയെയും കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.