വീടിനുള്ളില്‍ ഉറക്കെ പാട്ടുപാടുകയായിരുന്നു യുവാവ്. ഇതുകേട്ട സഹോദരന്‍ പാട്ടുപാടുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഇത് തുടര്‍ന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

കുവൈത്ത് സിറ്റി: ഉച്ചത്തില്‍ പാട്ടുപാടിയ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ച വിദേശിക്കായി കുവൈത്തില്‍ അന്വേഷണം ആരംഭിച്ചു. 27കാരനായ സഹോദരന്റെ കഴുത്തിന് പിന്‍ഭാഗത്താണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതിയായ പലസ്തീന്‍ സ്വദേശിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ യുവാവിന്റെ പരിക്ക് ഗുരുതരമല്ല. വീടിനുള്ളില്‍ ഉറക്കെ പാട്ടുപാടുകയായിരുന്നു യുവാവ്. ഇതുകേട്ട സഹോദരന്‍ പാട്ടുപാടുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഇത് തുടര്‍ന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ക്ഷുഭിതനായ സഹോദരന്‍ അടുക്കളയില്‍ ചെന്ന് കത്തിയെടുത്ത് തന്റെ കഴുത്തിന് പിന്നില്‍ കുത്തുകയായിരുന്നെന്ന് യുവാവ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും അല്‍ വഹൈബ് മോസ്‌കിന് സമീപമുള്ള ബാഗ്ദാദ് സ്ട്രീറ്റിലെത്തി പരിക്കേറ്റ യുവാവിനെ അടിയന്തര ചികിത്സയ്ക്കായി മുബാറക് അല്‍ കബീര്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസെത്തുമ്പോഴേക്കും പ്രതിയായ സഹോദരന്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. പ്രതിയുടെ വിവരങ്ങള്‍ എല്ലാ പൊലീസ് പട്രോള്‍ സംഘങ്ങള്‍ക്കും സുരക്ഷാ ഏജന്‍സികളും കൈമാറിയിട്ടുണ്ട്.