വിദേശിയില്‍ നിന്ന് കണ്ടെടുത്തത് 200 കിലോഗ്രാം മെത്താംഫെറ്റാമൈൻ. വിപണിയില്‍ കോടിക്കണക്കിന് വിലയുള്ള ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 

കുവൈത്ത് സിറ്റി: കുവൈത്തി വിദേശ പൗരനില്‍ നിന്ന് കണ്ടെത്തിയത് വൻ തോതില്‍ മയക്കുമരുന്ന്. 15 ലക്ഷത്തിലധികം കുവൈത്ത് ദിനാർ (41 കോടിയിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന മയക്കുമരുന്നാണ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ വഴി റിഗ്ഗെ പ്രദേശത്ത് നിന്ന് പിടികൂടിയത്. ഏകദേശം 200 കിലോഗ്രാം ഷാബു (മെത്താംഫെറ്റാമൈൻ) പിടിച്ചെടുത്തു. ഇറാനിയൻ പൗരനില്‍ നിന്നാണ് ഇത്രയധികം മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇത് ഇയാള്‍ രാജ്യത്തുടനീളം വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്നതായി ആരോപിക്കപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹിസ് എക്സലൻസി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഈ പ്രധാന ഓപ്പറേഷൻ നടത്തിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും കടത്ത് ശൃംഖലകൾ തകർക്കുന്നതിനും പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്. മയക്കുമരുന്ന് വിതരണത്തിൽ പ്രതിയുടെ പങ്കാളിത്തം സൂചിപ്പിക്കുന്ന കൃത്യമായ രഹസ്യ വിവരം മയക്കുമരുന്ന് വിരുദ്ധ വിഭാഗം അധികൃതര്‍ക്ക് ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച്, അൽ-റഖിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അവിടെ നിന്നും വൻ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തു.

കൂടുതൽ അന്വേഷണത്തിൽ പ്രതി രണ്ട് വാഹനങ്ങൾ വാടകയ്‌ക്കെടുത്തതായി കണ്ടെത്തി. ഒന്ന് വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനായി, മറ്റൊന്ന് അൽ-റഖ പ്രദേശത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്‌ത് മൊബൈൽ സ്റ്റോറേജ് യൂണിറ്റായി ഉപയോഗിച്ചു. രാജ്യത്തിന് പുറത്തുള്ള കോൺടാക്റ്റുകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി പ്രവർത്തിക്കുന്നതെന്നും അധികൃതർ കണ്ടെത്തി. പ്രതിയെയും പിടിച്ചെടുത്ത മരുന്നുകളെയും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ട്.