Asianet News MalayalamAsianet News Malayalam

പ്രചോദനമായതും പ്രോത്സാഹിപ്പിച്ചതും ഭാര്യ; യുഎഇയില്‍ രണ്ട് കോടിയുടെ സമ്മാനം നേടിയ പ്രവാസി പറയുന്നു

ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് അദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. സ്ഥിരമായ പങ്കാളിത്തമൊന്നുമായിരുന്നില്ല ആദ്യം. രണ്ടാഴ്‍ചയിലൊരിക്കലും മറ്റും നറുക്കെടുപ്പിന്റെ ഭാഗമായി. പിന്നീട് കുറച്ചുനാള്‍ എല്ലാ ആഴ്‍ചയും പങ്കെടുക്കാന്‍ തുടങ്ങിയെങ്കിലും ഇടയ്ക്ക് വെച്ച് താത്പര്യം നഷ്‍ടപ്പെട്ട് പിന്മാറി. 

Mir Raif Ali the winner of AED  1000000 in UAE Mahzooz draw speaks with asianet news
Author
Dubai - United Arab Emirates, First Published Oct 1, 2021, 9:14 PM IST

ദുബൈ: വിജയത്തിലേക്കുള്ള യാത്രയില്‍ തനിക്ക് പ്രചോദനമായതും പ്രോത്സാഹനമേകിയതും ഭാര്യ തന്നെയായിരുന്നുവെന്ന് മഹ്‍സൂസ് നറുക്കെടുപ്പില്‍  1,000,000 ദിര്‍ഹം സമ്മാനം നേടിയ പ്രവാസി. മഹ്‍സൂസിന്റെ 44-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഹൈദരാബാദ് സ്വദേശി മിര്‍ റൈഫ് അലിയാണ് വിജയിത്തിലേക്കുള്ള തന്റെ യാത്ര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലോട് വിശദീകരിച്ചത്.

ഭാര്യ വഴിയാണ് മഹ്‍സൂസിനെക്കുറിച്ച് അറിഞ്ഞതെന്ന് മിര്‍ റൈഫ് അലി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന ഭാര്യ, ഒരിക്കല്‍ മഹ്‍സൂസിന്റെ പേജ് കാണുകയും അതിനെക്കുറിച്ച് പരിശോധിച്ച ശേഷം നറുക്കെടുപ്പില്‍ പങ്കെടുക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. ഭാര്യ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയെങ്കിലും മിര്‍ ആദ്യം മാറി നിന്നു. ഇത് എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് കാണാനായിരുന്നു അന്ന് താത്പര്യം.

പിന്നീട് ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് അദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. സ്ഥിരമായ പങ്കാളിത്തമൊന്നുമായിരുന്നില്ല ആദ്യം. രണ്ടാഴ്‍ചയിലൊരിക്കലും മറ്റും നറുക്കെടുപ്പിന്റെ ഭാഗമായി. പിന്നീട് കുറച്ചുനാള്‍ എല്ലാ ആഴ്‍ചയും പങ്കെടുക്കാന്‍ തുടങ്ങിയെങ്കിലും ഇടയ്ക്ക് വെച്ച് താത്പര്യം നഷ്‍ടപ്പെട്ട് പിന്മാറി. ആ സമയത്താണ് ഭാര്യയ്‍ക്ക് ഒരിക്കല്‍ 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. അതായിരുന്നു തന്റെ ആദ്യത്തെ പ്രചോദനമെന്ന് മിര്‍ പറയുന്നു. പിന്നീട് വിജയികളുടെ ജീവിത കഥകള്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെ വീണ്ടും പങ്കെടുക്കാനുള്ള ആഗ്രഹവുമായി.  

രണ്ടാഴ്‍ച മുമ്പും ഭാര്യയ്‍ക്ക് മഹ്‍സൂസില്‍ നിന്ന് 1000 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചു. ഇതോടെയാണ് വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് കുറേക്കൂടി ബോധ്യപ്പെട്ടത്. വീണ്ടും നറുക്കെടുപ്പില്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങിയ ശേഷം ഉടനെ തന്നെ 1,000,000 ദിര്‍ഹത്തിന്റെ സമ്മാനമാണ് തേടിയെത്തിയത്. എന്നാല്‍ ഇവിടെ വെച്ചും അവസാനിപ്പിക്കാന്‍ പരിപാടിയില്ല മിര്‍ റൈഫ് അലിയ്‍ക്ക്. ഇനിയും നറുക്കെടുപ്പുകളില്‍ പങ്കെടുക്കുമെന്നും ഒന്നാം സമ്മാനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സമ്മാനം ലഭിച്ച വിവരം കുടുംബാംഗങ്ങളൊക്കെ ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്‍തതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ സന്തോഷം കൊണ്ട് തുള്ളിച്ചാടി. സഹോദരനും അച്ഛനുമെല്ലാം വിജയ വിവരം അറിഞ്ഞപ്പോള്‍ സന്തോഷം തന്നെയായിരുന്നു. അമ്മയ്‍ക്കാവട്ടെ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.

ഇത്ര വലിയ തുകയുടെ സമ്മാനം കൊണ്ട്എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ഇതുവരെയും മിര്‍ റൈഫിന് കൃത്യമായ പദ്ധതികളില്ല. എന്നാല്‍ ഏകദേശ ധാരണകളുണ്ട്.  കുടുംബത്തിന്റെ നല്ല നാളേയ്‍ക്ക് വേണ്ടി കുറച്ച് പണം നിക്ഷേപിക്കണം. ഒരു ഭാഗം സമ്പാദ്യത്തിലേക്ക് മാറ്റിവെയ്‍ക്കണം. മൂന്നാമതൊരു ഭാഗം സമൂഹത്തില്‍ പല കാരണങ്ങള്‍ കൊണ്ട് പഠിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വിദ്യാഭ്യാസം എത്തിക്കാനായി നീക്കിവെയ്‍ക്കുമെന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. ഓരോരുത്തരുടെയും അവസരങ്ങളും അവരുടെ കുടുംബങ്ങളിലെ അവസ്ഥകളും  മാറ്റി മറിയ്‍ക്കാന്‍ വിദ്യാഭ്യാസത്തിന് സാധിക്കുമെന്ന് വിശ്വസിക്കുന്നതിനാല്‍ അത്തരം ആളുകളെ സഹായിക്കാന്‍ ഒരു ഭാഗം താന്‍ മാറ്റി വെയ്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പണം നിങ്ങള്‍ക്ക് ദൈവം തന്നിട്ടുണ്ടെങ്കില്‍ സമൂഹത്തിന് കൂടി അതിലൊരു വിഹിതം എത്തിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദ് സ്വദേശിയായ മിര്‍ മിര്‍ റൈഫ് അലി ജനിച്ചതും വളര്‍ന്നതും സൗദി അറേബ്യയിലെ ജിദ്ദയിലാണ്‍. സ്‍കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ജിദ്ദയില്‍ തന്നെ‍. 12-ാം ക്ലാസ് പഠനത്തിന് ശേഷം ശേഷം ഹൈദരാബാദിലെത്തി എഞ്ചിനീയറിങ് ബിരുദം നേടി. 
ബിരുദാനന്തര ബിരുദ പഠനത്തിനായാണ് യുഎഇയിലെത്തിയത്. എന്നാല്‍ പഠന കാലത്തുതന്നെ നല്ലൊരു ജോലിവാഗ്ദാനം ലഭിച്ചതിനാല്‍ പഠനം താത്‍കാലികമായി നിര്‍ത്തിവെച്ച് ജോലിക്ക് ചേര്‍ന്നു. പിന്നീട് 11 വര്‍ഷത്തിന് ശേഷം വീണ്ടും സര്‍വകലാശാലയില്‍ ചേര്‍ന്നാണ് ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.

ജീവിതത്തില്‍ മാറ്റം ആഗ്രഹിക്കുന്നവരോടും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരോടും എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് പ്രതീക്ഷ കൈവിടരുതെന്നാണ് അദ്ദേഹത്തിന്റെ മറുപടി. സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും.  മഹ്‍സൂസില്‍ പങ്കെടുത്തുകൊണ്ടിരിക്കുക, അത് നിങ്ങള്‍ക്ക് ഉറപ്പായും ഭാഗ്യം കൊണ്ടുവരും - മിര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios