2019 ഡിസംബറില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്‍തിരുന്ന സ്വദേശികളുടെ എണ്ണം 17 ലക്ഷത്തോളമായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇത് 17.5 ലക്ഷമായി ഉയര്‍ന്നു. അര ലക്ഷത്തോളം പേരുടെ വര്‍ദ്ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. 

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ജോലി നഷ്‍ടമായത് 1.60 ലക്ഷത്തിലേറെ പ്രവാസികള്‍ക്ക്. സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്കുകളിലാണ് ഈ വിവരമുള്ളത്. അതേസമയം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം കൊവിഡ് പ്രതിസന്ധിക്കിടയിലും 2.9 ശതമാനം വര്‍ദ്ധിച്ചു. 

2019 ഡിസംബറില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്‍തിരുന്ന സ്വദേശികളുടെ എണ്ണം 17 ലക്ഷത്തോളമായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇത് 17.5 ലക്ഷമായി ഉയര്‍ന്നു. അര ലക്ഷത്തോളം പേരുടെ വര്‍ദ്ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. ഇവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പുരുഷന്മാരെ അപേക്ഷിച്ച് വനിതാ ജീവനക്കാരുടെ എണ്ണം 7.6 ശതമാനവും ഇക്കാലയളവില്‍ കൂടി. സ്വകാര്യ മേഖലയില്‍ 42,400 സ്വദേശി വനിതകള്‍ ജോലി നേടിയപ്പോള്‍ 6500ഓളം പുരുഷന്മാരാണ് പുതിയതായി ജോലികളില്‍ പ്രവേശിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.