Asianet News MalayalamAsianet News Malayalam

യുഎഇയിലെ പള്ളികളില്‍ നാളെ മുതല്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശിക്കാം; നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍

ജൂലൈ ഒന്നിന് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പള്ളികള്‍ തുറന്നപ്പോള്‍ 30 ശതമാനം വരെ വിശ്വാസികളെ ഉള്‍ക്കൊള്ളിച്ച് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ 50ശതമാനമായി വര്‍ധിപ്പിച്ചത്.

more worshippers can enter in UAE mosques from tomorrow
Author
Abu Dhabi - United Arab Emirates, First Published Aug 2, 2020, 2:09 PM IST

അബുദാബി: യുഎഇയിലെ പള്ളികളില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ 50 ശതമാനം വരെ ആളുകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി. നാലു ദിവസത്തെ ബലിപെരുന്നാള്‍ അവധിക്ക് ശേഷം നാളെ രാജ്യം വീണ്ടും പ്രവൃത്തി ദിനത്തിലേക്ക് മടങ്ങുകയാണ്. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് പള്ളികളില്‍ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.

ജൂലൈ ഒന്നിന് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പള്ളികള്‍ തുറന്നപ്പോള്‍ 30 ശതമാനം വരെ വിശ്വാസികളെ ഉള്‍ക്കൊള്ളിച്ച് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ 50ശതമാനമായി വര്‍ധിപ്പിച്ചത്. വിശ്വാസികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. പരസ്‍പരം മൂന്ന് മീറ്റര്‍ അകലം പാലിച്ചുവേണം നമസ്‍കരിക്കാന്‍ എന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. ബാങ്ക് വിളിക്ക് ശേഷം നമസ്കാരം ആരംഭിക്കേണ്ട സമയം 10 മിനിറ്റാണ്. എന്നാൽ ഇത് മഗ്‌രിബ്(സന്ധ്യാ പ്രാർത്ഥന) പ്രാർത്ഥനയ്ക്ക് അഞ്ച് മിനിറ്റ് മാത്രമാണ്. അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് തുടരണം. 

60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും പള്ളികളില്‍ പ്രവേശനാനുമതിയില്ല. കൂടാതെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും കൊവിഡ് രോഗികള്‍ക്കൊപ്പം താമസിക്കുന്നവരും പള്ളികളിലെത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. അവരവര്‍ക്ക് നമസ്‍കരിക്കാനുള്ള പായകളും വിശ്വാസികള്‍ തന്നെ കൊണ്ടുവരണം. എല്ലാവരും മാസ്‌ക് ധരിക്കുകയും അല്‍ ഹൊസ്ന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം. എല്ലാവരും സാമൂഹിക അകലം പാലിച്ച് വേണം പള്ളിയിലും പരിസരങ്ങളിലും പ്രവേശിക്കാന്‍. 

യുഎഇയില്‍ ചൂട് കൂടും, പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

Follow Us:
Download App:
  • android
  • ios