ലഹരിമരുന്നുകൾ കൈവശം വച്ചതിനും അവ അനാശാസ്യ പ്രവർത്തനങ്ങൾക്ക് പകരമായി കൈമാറാൻ ശ്രമിച്ചതിനും കുവൈത്തി ദന്തഡോക്ടറെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയുടെ മുറിയിൽ നിന്ന് ഹാഷിഷ്, ക്രിസ്റ്റൽ മെത്ത് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.
കുവൈത്ത് സിറ്റി: ലഹരിമരുന്നുകൾ കൈവശം വച്ചതിനും അവ അനാശാസ്യ പ്രവർത്തനങ്ങൾക്ക് പകരമായി കൈമാറാൻ ശ്രമിച്ചതിനും കുവൈത്തി ദന്തഡോക്ടറെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ, മനുഷ്യക്കടത്തും സാമൂഹിക ദുഷ്പ്രവണതകളും തടയുന്നതിനുള്ള വിഭാഗം നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ലഹരിമരുന്നുകൾ വാഗ്ദാനം ചെയ്ത് അതിന് പകരമായി അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കെണിയൊരുക്കുകയായിരുന്നു. വാടകയ്ക്ക് എടുത്തിരുന്ന മുറിയിൽ നിന്നാണ് പ്രതിയെ കയ്യോടെ പിടികൂടിയത്. സ്ഥലത്ത് നിന്ന് രണ്ട് പായ്ക്കറ്റ് ഹാഷിഷ്, മൂന്ന് പായ്ക്കറ്റ് ക്രിസ്റ്റൽ മെത്ത് (ഷാബു), 10 ലിറിക്ക ക്യാപ്സ്യൂളുകൾ, മയക്കുമരുന്ന് പൊടി, ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
പബ്ലിക് പ്രോസിക്യൂഷന്‍റെ വാറന്‍റിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ അലമാരയിൽ ഒളിപ്പിച്ച നിലയിൽ കൂടുതൽ ലഹരിമരുന്നുകളും കണ്ടെത്തി. ക്രിസ്റ്റൽ മെത്ത്, 46 ക്യാപ്റ്റഗൺ ഗുളികകൾ, വിവിധ വലിപ്പത്തിലുള്ള മൂന്ന് ഹാഷിഷ് കഷണങ്ങൾ, ഗുളികകൾ എന്നിവയും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി.


