ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം റിയാദിൽ സംസ്‍കരിച്ചു
നെഞ്ചുവേദനയെത്തുടർന്ന് റാബിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ഒമ്പത് ദിവസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്.
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച കോഴിക്കോട് പാറേപ്പടി സ്വദേശി അഞ്ചുകണ്ടത്തിൽ അബ്ബാസിന്റെ (58) മൃതദേഹം സംസ്‍കരിച്ചു. ഒൻപത് വർഷത്തോളമായി റിയാദിലെ സ്റ്റീൽ സ്റ്റാർ എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. നെഞ്ചുവേദനയെത്തുടർന്ന് റാബിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ഒമ്പത് ദിവസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്.
അബ്ബാസിന്റെ കുടുംബത്തിന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ ദിവസം അൽഹൈർ റോഡിലെ മൻസൂറിയ മഖ്‍ബറയിലാണ് ഖബറടക്കം നടന്നത്. കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും ഇടപെട്ടാണ് മൃതദേഹം അടക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സംസ്കാര ചടങ്ങിൽ അബ്ബാസിന്റെ കമ്പനി പ്രതിനിധികളും മറ്റ് സഹപ്രവർത്തകരും പങ്കെടുത്തു. അബ്ബാസിന്റെ ഭാര്യയും മൂന്ന് മക്കളും നാട്ടിലാണ്.