Abu Dhabi Drone Attack : അബുദാബി ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
വിമാനത്താവളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇ സര്‍ക്കാരും അഡ്‌നോക് ഗ്രൂപ്പും നല്‍കിയ പൂര്‍ണ പിന്തുണയ്ക്ക് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ നന്ദി അറിയിച്ചിരുന്നു.
അമൃത്സര്‍: അബുദാബിയിലുണ്ടായ(Abu Dhabi) ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍(houthi drone attack) മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. പഞ്ചാബ് സ്വദേശികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം അമൃത്സറിലാണ് എത്തിച്ചത്.
വിമാനത്താവളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇ സര്‍ക്കാരും അഡ്‌നോക് ഗ്രൂപ്പും നല്‍കിയ പൂര്‍ണ പിന്തുണയ്ക്ക് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ നന്ദി അറിയിച്ചിരുന്നു. പഞ്ചാബ് സര്‍ക്കാരും ഏറെ സഹായിച്ചതായി അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരി 17ന് ഉണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു പാകിസ്ഥാന്‍ സ്വദേശിയും മുസഫയില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചിരുന്നു. മൂന്ന് പേരും അഡ്‍നോക്കിലെ ജീവനക്കാരാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരണെന്നും എംബസി സ്ഥിരീകരിച്ചിരുന്നു.
തിങ്കളാഴ്‍ച രാവിലെയാണ് അബുദാബിയില്‍ രണ്ടിടങ്ങളില്‍ സ്‍ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‍ഫോടനങ്ങള്‍. മുസഫയില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. മുസഫയിൽ അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3ല്‍ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ തീ പിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു. യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണമാണ് സ്‍ഫോടനങ്ങള്‍ക്ക് കാരണമായതെന്ന് തിങ്കളാഴ്‍ച രാത്രിയോടെ യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അബുദാബി ഡ്രോണ്‍ ആക്രമണം; യുഎഇയ്ക്ക് പിന്തുണയുമായി ഇന്ത്യ
ദില്ലി: അബുദാബി ഡ്രോണ്‍ ആക്രമണത്തില്‍(Abu Dhabi Drone Attack) യുഎഇയ്ക്ക് (UAE)പിന്തുണയുമായി ഇന്ത്യ. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിക്കവെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറാണ് യുഎഇയ്ക്ക് പിന്തുണയറിച്ചത്.
ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം അറിയിക്കാനായി ശൈഖ് അബ്ദുല്ല, ഡോ. എസ് ജയ്ശങ്കറിനെ ഫോണില്‍ വിളിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി എസ് ജയ്ശങ്കര്‍ ട്വിറ്ററില്‍ അറിയിച്ചു. ഹൂതി ആക്രമണത്തെ അസ്വീകാര്യമായ പ്രവൃത്തിയെന്നാണ് എസ് ജയ്ശങ്കര്‍ ട്വീറ്റില്‍ കുറിച്ചത്.