ജോലി കഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്നു നീങ്ങവേ പിന്നിൽ നിന്നും സ്‍പോർട്സ് കാർ ഇടിച്ചാണ് അപകടമുണ്ടായത്.
മസ്‍കത്ത്: ഒമാനില്‍ കാറിടിച്ച് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകും. കണ്ണൂര്‍ ചാല സ്വദേശി മനോജ് നിവാസില്‍ രാഹുല്‍ രമേശ് (34), ആലപ്പുഴ മാന്നാര്‍ സ്വദേശി കുട്ടംപേരൂര്‍ പതിനൊന്നാം വാര്‍ഡില്‍ അശ്വതി ഭവനത്തില്‍ സന്തോഷ് കുമാര്‍ പിള്ള (41) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
ഒമാനിലെ നിസ്‍വയിലായിരുന്നു ഏതാനും ദിവസം മുമ്പ് അപകടം സംഭവിച്ചത്. അൽവാസൻ ഇന്റഗ്രേറ്റഡ് ട്രേഡിങ്ങ് കമ്പനിയിൽ ജോലി ചെയ്‍തിരുന്ന ഇവര്‍ ജോലി കഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്നു നീങ്ങവേ പിന്നിൽ നിന്നും സ്‍പോർട്സ് കാർ ഇടിച്ചാണ് അപകടമുണ്ടായത്. നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടിലേക്ക് കൊണ്ടു വരുന്നത്.
പുലിയൂർ തെക്കുംകോവിൽ പരേതനായ പുരുഷോത്തമൻ പിള്ളയുടെയും ശാന്തകുമാരിയുടെയും മകനാണ് മരിച്ച സന്തോഷ് പിള്ള. ഭാര്യ - അശ്വതി പിള്ള. കുരട്ടിക്കാട് ഭൂവനേശ്വരി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി നൈനിക് എസ്.പിള്ള ഏക മകനാണ്. രമേഷ് ചാലിലാണ് രാഹുല്‍ രമേഷിന്റെ പിതാവ്. മാതാവ് - ഉഷ.
Read also: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
