നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍റ് ചെയ്തതില്‍ പ്രതിഷേധവുമായി ഡോക്ടർമാർ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍റ് ചെയ്തതില്‍ പ്രതിഷേധവുമായി ഡോക്ടർമാർ. ഇന്നും ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. പ്രതിഷേധത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകൾ നിർത്തിവയ്ക്കും, പുതിയ അഡ്മിഷൻ എടുക്കില്ല. കൂടാതെ റഫറൽ അഡ്മിഷനും സ്വീകരിക്കില്ല എന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സമരം ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചിച്ചുണ്ട്. നാളെ ജനറൽ ബോഡി ചേർന്ന് അന്തിമ തീരുമാനം എടുക്കും എന്നാണ് വിവരം. മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് പുറമെ മറ്റ് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ കൂടി സമരത്തിലേക്ക് കടന്നാൽ കടുത്ത പ്രതിസന്ധിയാണ് രോഗികൾ നേരിടുക. ആരോപണ വിധേയായ ഡോ.ബിന്ദു സുന്ദറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത് സിസേറിയന് പിന്നാലെ മരിച്ചത്. പൂർണ ഗർഭിണിയായ നിരഞ്ജനയെ 16നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയോട് അഡ്‌മിറ്റാവാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നാലെ ബന്ധുക്കളുടെ പ്രതിഷേധിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രതിഷേധത്തിന്‍റെ ഭാഗമായി. തുടർന്ന് സ്ഥലത്തെത്തിയ ആർഡിഒ ജയകുമാർ, ആരോപണം വിശദമായി അന്വേഷിക്കുമെന്ന് ഉറപ്പുനൽകി. നിരഞ്ജനയെ ചികിത്സിച്ച ഡോക്ടർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്‍റെ നേതൃത്വത്തിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ഇവർക്കെതിരെയാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്ത് വന്നത്.