അമേരിക്ക-ഇറാൻ വെടിനിർത്തലിനിടെ, ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകാൻ ചൈന ഒരുങ്ങുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. തോളിൽ വെച്ച് തൊടുക്കാവുന്ന മിസൈലുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇറാനിലെത്തുമെന്നാണ് സൂചന. എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിച്ച ചൈന, തങ്ങൾ ഒരു പക്ഷത്തിനും ആയുധം നൽകുന്നില്ലെന്ന് വ്യക്തമാക്കി.

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കെ, ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ആയുധങ്ങൾ ഇറാന്‍റെ കൈവശമെത്തുമെന്നാണ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് ഇടനില നിന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട ചൈനയുടെ ഈ നീക്കം വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്താൻ അടുത്ത മാസം ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വെടിനിർത്തൽ കാലയളവ് തങ്ങളുടെ ആയുധശേഖരം പുതുക്കാൻ ഇറാൻ ഉപയോഗിക്കുന്നുവെന്ന സംശയത്തെ ഇത് ബലപ്പെടുത്തുന്നു. ആയുധങ്ങളുടെ യഥാർത്ഥ ഉറവിടം മറച്ചുവെക്കുന്നതിനായി മൂന്നാം രാജ്യങ്ങൾ വഴി ഇവ എത്തിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. 'മാൻപാഡ്സ്' എന്നറിയപ്പെടുന്ന തോളിൽ വെച്ച് തൊടുക്കാവുന്ന മിസൈലുകളാണ് ചൈന നൽകാൻ ഒരുങ്ങുന്നത്. അഞ്ച് ആഴ്ച നീണ്ടുനിന്ന യുദ്ധത്തിൽ യുഎസ് വിമാനങ്ങൾക്ക് വലിയ ഭീഷണിയായിരുന്നു ഇത്തരം മിസൈലുകൾ.

റിപ്പോർട്ട് തള്ളി ചൈന

അതേസമയം, ഈ ആരോപണങ്ങൾ വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് നിഷേധിച്ചു. തങ്ങൾ ഒരു പക്ഷത്തിനും ആയുധങ്ങൾ നൽകിയിട്ടില്ലെന്നും അന്താരാഷ്ട്ര ബാധ്യതകൾ നിറവേറ്റുന്ന ഉത്തരവാദിത്തമുള്ള രാജ്യമാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും യുഎസ് പിന്മാറണമെന്നും മേഖലയിലെ പിരിമുറുക്കം കുറയ്ക്കാൻ ശ്രമിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാറിന്റെ ഭാവി ഈ പുതിയ സംഭവവികാസങ്ങളോടെ ആശങ്കയിലായിരിക്കുകയാണ്.