ഇറാൻ ഡ്രോൺ ആക്രമണമുണ്ടായ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് സന്ദർശനം നടത്തി. പാസഞ്ചർ ടെർമിനലിലെ കേടുപാടുകൾ വിലയിരുത്തിയ അദ്ദേഹം നടപടികളെക്കുറിച്ച് ചർച്ച ചെയ്തു.  

കുവൈത്ത് സിറ്റി: ഇറാൻ ആക്രമണം നടന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് എഞ്ചിനീയർ ഹമൗദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹിനൊപ്പം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധനാ സന്ദർശനം നടത്തി.

പാസഞ്ചർ ടെർമിനലിന്റെ കേടുപാടുകൾ കൈകാര്യം ചെയ്യുന്നതിനും പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. നിലവിലെ സാഹചര്യം ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികൾ തമ്മിലുള്ള ശ്രമങ്ങളെയും ഏകോപനത്തെയും അദ്ദേഹം പ്രശംസിച്ചു.

കുവൈത്ത് വിമാനത്താവള ആക്രമണം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ശനിയാഴ്ചയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് നിസ്സാര പരിക്കുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. പാസഞ്ചർ കെട്ടിടത്തിന് (T1) പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടായതായും കുവൈത്തിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു. കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകൾ പ്രധിരോധിച്ചതായി കുവൈത്ത് ആർമി അറിയിച്ചിരുന്നു. കുവൈത്തിന്‍റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനുള്ള തുടർച്ചയായ ജാഗ്രതയുടെ ഭാഗമായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകളെ പ്രതിരോധിച്ചിട്ടുണ്ടെന്ന് കുവൈത്ത് സായുധ സേനയുടെ ജനറൽ കമാൻഡ് പ്രഖ്യാപിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ തേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വാർത്തകളോ അവഗണിക്കാനും ജനറൽ കമാൻഡ് ജനങ്ങളോട് ആഹ്വാനം ചെയ്തു.