സഖര്‍ ഹോസ്പിറ്റല്‍ മുതല്‍ ബിന്‍ ഇബ്രാഹീം വരെയുള്ള റോഡിലും ദസിഹയിലെ ന്യൂ ഓഫീസേഴ്സ് ക്ലബിന് അടുത്തുള്ള റോഡിലും മൊബൈല്‍ റഡാറുകള്‍ ഉപയോഗിച്ച് നിരീക്ഷണം കര്‍ശനമാക്കും. 

റാസല്‍ഖൈമ: റോഡ് അപകടങ്ങള്‍ കുറയ്കുന്നതിനായി റാസല്‍ ഖൈമയില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സീഹ്, ദാഹിസ റോഡുകളിലാണ് പ്രധാനമായും പുതിയ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അടുത്തിടെയായി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റിടങ്ങളിലും ഇനി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും.

സഖര്‍ ഹോസ്പിറ്റല്‍ മുതല്‍ ബിന്‍ ഇബ്രാഹീം വരെയുള്ള റോഡിലും ദസിഹയിലെ ന്യൂ ഓഫീസേഴ്സ് ക്ലബിന് അടുത്തുള്ള റോഡിലും മൊബൈല്‍ റഡാറുകള്‍ ഉപയോഗിച്ച് നിരീക്ഷണം കര്‍ശനമാക്കും. ഇവിടങ്ങളിലെല്ലാം വേഗപരിധി അറിയിക്കുന്ന പുതിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. 80 കിലോമീറ്ററാണ് പരമാവധി വേഗത. 20 കിലോമീറ്റര്‍ ബഫര്‍ പരിധിയും കഴിഞ്ഞ് 101 കിലോമീറ്ററിലേക്ക് വാഹനം എത്തിയാല്‍ കുടുങ്ങും. 

റോഡിന്റെ അവസ്ഥയും ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണവും ഉള്‍പ്പെടെ വിശദമായ പഠനം നടത്തിയിട്ടാണ് ഈ വേഗത നിശ്ചയിച്ചതെന്ന് റാസല്‍ഖൈമ ട്രാഫിക് ആന്റ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അഹ്‍മദ് അല്‍ ശാം അല്‍ നഖ്‍ബി അറിയിച്ചു.