കുവൈത്തിൽ പ്രവാസികളുടെ മാതാപിതാക്കളുടെ വിസ പുതുക്കുന്നതിനുള്ള വാർഷിക ഫീസ് 300 ദിനാറായി ഉയർത്തിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള കുറഞ്ഞ ശമ്പളം 800 ദിനാറാക്കി നിശ്ചയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ബാധകമായ റെസിഡൻസി നിയമങ്ങൾ പരിഷ്കരിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻസി അഫയേഴ്സ് വിഭാഗം പുതിയ ഉത്തരവിറക്കി. മാതാപിതാക്കളുടെ വിസ ഫീസ് കുത്തനെ വർദ്ധിപ്പിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പ്രവാസികളുടെ മാതാപിതാക്കളുടെ വിസ പുതുക്കുന്നതിനുള്ള വാർഷിക ഫീസ് 300 കുവൈറ്റ് ദിനാറായി (ഏകദേശം 82,000 രൂപ) ഉയർത്തി. കാലാവധി കഴിഞ്ഞ വിസകൾ ആദ്യ തവണ പുതുക്കാൻ നേരിട്ട് ഹാജരാകണം. പിന്നീടുള്ള പുതുക്കലുകൾ ഓൺലൈനായി ചെയ്യാം.

Add Asianetnews as a Preferred SourcegooglePreferred

വിദേശികളുടെ ഭാര്യ, മക്കൾ എന്നിവർ ആർട്ടിക്കിൾ 22ന് കീഴിലാണ് വരുന്നത്. ഇവർക്ക് വാർഷിക ഇഖാമ ഫീസ് 20 ദിനാറാണ്. കുടുംബത്തെ സ്പോൺസർ ചെയ്യാൻ പ്രവാസികൾക്ക് കുറഞ്ഞത് 800 ദിനാർ മാസശമ്പളം ഉണ്ടായിരിക്കണം. കുവൈത്തി പുരുഷന്മാരുടെ വിദേശികളായ ഭാര്യമാർക്കും കുവൈത്തി സ്ത്രീകളുടെ വിദേശികളായ ഭർത്താക്കന്മാർക്കും വാർഷിക ഫീസ് 15 ദിനാർ മാത്രമാണ്. കുവൈത്തി പൗരന്മാരുടെ വിധവകളായോ വിവാഹമോചിതരായൊ കഴിയുന്ന വിദേശ വനിതകൾക്കും വർഷം 15 ദിനാർ നൽകിയാൽ മതിയാകും. കുവൈത്ത് പൗരന്മാരുടെ അമ്മ വഴിയുള്ള അമ്മാവന്മാർ, അമ്മായിമാർ എന്നിവർക്ക് ആർട്ടിക്കിൾ 27 പ്രകാരം ഫീസില്ലാതെ താമസാനുമതി നൽകും. വിദേശി നിക്ഷേപകർക്കും വസ്തു ഉടമകൾക്കും 10 മുതൽ 15 വർഷം വരെ ദീർഘകാല വിസകൾ അനുവദിക്കാനുള്ള പുതിയ ആർട്ടിക്കിൾ ഉടൻ പ്രാബല്യത്തിൽ വരും.