ധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങൾക്കെതിരെ നിമിഷപ്രിയയുടെ ഭർത്താവിനും മകൾക്കുമൊപ്പം വീഡിയോയുമായി ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോള്‍ രംഗത്തെത്തി.
യെമന്‍: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിന്റെ പേരിൽ തർക്കം കടുക്കുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് ഇന്ന് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. അതേസമയം, വധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങൾക്കെതിരെ നിമിഷപ്രിയയുടെ ഭർത്താവിനും മകൾക്കുമൊപ്പം വീഡിയോയുമായി ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോളും രംഗത്തെത്തി.
കുടുംബവുമായുള്ള ചർച്ചയിലുണ്ടായ നിർണായക പുരോഗതി, വധശിക്ഷ ഇനിയുണ്ടാകില്ലെന്ന തരത്തിൽ പുറത്തുവന്നതോടെയാണ് വിഷയം വിവിധ കക്ഷികൾ തമ്മിലുള്ള തർക്കത്തിലേക്ക് നീങ്ങിയത്. വധശിക്ഷ ഇനി ഉണ്ടാകില്ലെന്നും ദയാദനം നൽകി ജയിൽ ശിക്ഷ കൂടി ഒഴിവാക്കാനാകുമോ എന്ന് പരിശോധിക്കുന്നു എന്നുമാണ് ചർച്ചയിൽ ഇടപ്പെട്ട കാന്തപുരവുമായി ബന്ധമുള്ള മത നേതാവ് അറിയിച്ചത്. ഇതിലുറച്ചു നിൽക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്. ഇന്ന് മാധ്യമങ്ങൾ അദ്ദേഹത്തെ കാണാൻ ശ്രമിച്ചെങ്കിലും കൂടുതൽ സ്ഥിരീകരണം ആവശ്യമാണ് എന്നാണ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞത്. എന്നാൽ ഇത്തരം ചർച്ചകൾ നടന്ന കാര്യം തന്നെ നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ. വധശിക്ഷ റദ്ദാക്കിയെന്ന് അടക്കമുള്ള വിവരങ്ങൾ തെറ്റാണെന്ന് ഇവർ പറയുന്നു. യെമനിൽ നിമിഷ പ്രിയക്കുവേണ്ടി നിയമസഹായം നൽകുന്ന സാമുവൽ ജെറോമും ഇതേ നിലപാടാണ് വ്യക്തമാക്കുന്നത്. ഇതിനിടെയാണ് നിമിഷപ്രിയയുടെ ഭർത്താവിനും മകൾക്കുമൊപ്പം വീണ്ടും വീഡിയോയുമായി ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൾ ഡോ. കെ എ പോൾ വീണ്ടുമെത്തിയത്. വധശിക്ഷ റദ്ദായെന്ന പ്രചാരണം തിരിച്ചടിയായെന്നും പ്രധാനമന്ത്രിയോ വിദേശകാര്യമന്ത്രിയോ വ്യക്തത വരുത്തണമെന്നുമാണ് ആവശ്യം.
എന്നാൽ വധശിക്ഷ റദ്ദായെന്നും ഉടനെ നിമിഷപ്രിയ പുറത്തിറങ്ങുമെന്നും പറഞ്ഞ് നന്ദിയും പറഞ്ഞ് വീഡിയോ തന്നെ പുറത്തിറക്കിയയാളാണ് ഡോ. കെ.എ പോൾ എന്നതാണ് വൈരുദ്ധ്യം. ഇതിനിടെയാണ് നിമിഷപ്രിയയുടെ ഭർത്താവും മകളും യെമനിലെത്തിയതും. വിവിധ കക്ഷികൾ വിവിധ തരത്തിൽ ഇടപെടലുകൾ തുടരുന്നുണ്ട്. ഓരോരുത്തരും തങ്ങളുടെ വാദവുമായെത്തുന്നതാണ് തർക്കങ്ങളിലെത്തുന്നതും.


