ജിദ്ദ-കൊച്ചി വിമാനം റദ്ദ് ചെയ്ത നടപടി; അടിയന്തരമായി ഇടപെടണമെന്ന് നോര്‍ക്ക
അടിയന്തരമായി സംഭവത്തില്‍ ഇടപെടണമെന്നും വിമാനത്തിന് യാത്രാനുമതി നല്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഇന്നലെ പുറപ്പെടേണ്ടിയിരുന്ന ജിദ്ദ -കൊച്ചി ചാര്‍ട്ടേഡ് വിമാനം റദ്ദ് ചെയ്ത നടപടി നിരവധി മലയാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ അറിയിച്ചു. അടിയന്തരമായി സംഭവത്തില്‍ ഇടപെടണമെന്നും വിമാനത്തിന് യാത്രാനുമതി നല്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു. ജിദ്ദയില്‍ നിന്ന് വരുന്ന വിമാനത്തിന് ഇന്നലെ കൊച്ചിയില്‍ ഇറങ്ങാന്‍ നേരത്തേ തന്നെ കേരളം അനുവാദം നല്കിയിരുന്നതാണെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്‍ ഐ.എ.എസ്. അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ 12.20 ന് പുറപ്പെടേണ്ട ചാർട്ടേഡ് വിമാനമാണ് അനുമതി നിഷേധത്തെ തുടർന്ന് അവസാന നിമിഷം മുടങ്ങിയത്. സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിൽ നിന്നും കിലോമീറ്ററുകളോളം റോഡ് യാത്ര ചെയ്ത് ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പല യാത്രക്കാരും വിവരമറിയുന്നത്. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവർ, ഗർഭിണികൾ, കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതോടെ പ്രയാസത്തിലായി. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഓരോരുത്തർക്കും അയ്യായിരത്തിലധികം രൂപ ചെലവാക്കി എടുത്ത പി.സി.ആർ കോവിഡ് പരിശോധന നെഗറ്റീവ് റിപ്പോർട്ടും ഇതോടെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി. യാതൊരു മുന്നറിയിപ്പുമില്ലാതെ ഡി.ജി.സി.എയുടെ ഭാഗത്ത് നിന്നും വിമാനത്തിനുള്ള അനുമതി നിഷേധിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാർ.