'വ്യവസായി ജോയി അറക്കലിന് സാമ്പത്തിക ബാധ്യതയില്ല', ദുബായ് പൊലീസിന്‍റെ കണ്ടെത്തല്‍ നിഷേധിച്ച് കുടുംബം
മരണത്തിൽ ക്രിമിനൽ ഗൂഢാലോചനയില്ലെന്നും സാന്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് ദുബായ് പൊലീസിന്‍റെ കണ്ടെത്തല്‍.
കൽപ്പറ്റ: വ്യവസായി ജോയി അറക്കലിന്‍റെ ആത്മഹത്യ സാന്പത്തിക ബാധ്യതയെതുടർന്നാണെന്ന ദുബായ് പൊലീസിന്‍റെ കണ്ടെത്തല്‍ നിഷേധിച്ച് കുടുംബം. വ്യവസായി ബിആർ ഷെട്ടിയുമായി ജോയിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നില്ലെന്നും കുടുംബം പ്രതികരിച്ചു. വയനാട് മാനന്തവാടി സ്വദേശിയായ പ്രമുഖ വ്യവസായി ജോയി അറക്കൽ ഏപ്രിൽ 23 നാണ് ദുബായിൽ മരിച്ചത്. ബർദുബായിലെ ബിസിനസ് ബേ കെട്ടിടത്തിന്റെ 14 നിലയിൽ നിന്നും ചാടി ജീവനൊടുക്കിയതാണെന്നാണ് ദുബായ് പൊലീസ് വ്യക്തമാക്കിയത്. മരണത്തിൽ ക്രിമിനൽ ഗൂഢാലോചനയില്ലെന്നും സാന്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് ദുബായ് പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാൽ ജോയിക്ക് സാന്പത്തിക ബാധ്യതകളൊന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു.
ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. വ്യവസായി ബി ആർ ഷെട്ടിയുമായി ജോയിക്ക് യാതൊരു ബന്ധവുമില്ല. ദുബായിലും കേരളത്തിലും മരണത്തെ സംബന്ധിച്ച് നടക്കുന്ന അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കും. സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോയിയുടെ സഹോദരന്‍ അറക്കല്‍ ജോണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങൾ സംസ്കാര ക്രിയകള്‍ക്ക് ശേഷം വെളിപ്പെടുത്തും. ദുബായില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണ്. പ്രത്യേക ചാർട്ടഡ് വിമാനത്തില്‍ ജോയിയുടെ ഭാര്യയും കുട്ടികളും മൃതദേഹത്തെ അനുഗമിക്കും.