സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു
വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പടുത്തിയിയിരിക്കുന്നത്. സ്വദേശി ജീവനക്കാരുടെ അനുപാതം 20.9 ശതമാനമായി ഉയർന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറൻസാണ് (ഗോസി) കണക്കുകള്‍ പുറത്തുവിട്ടത്.
റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം തുടര്‍ച്ചയായ നാലാം വര്‍ഷവും കുറഞ്ഞു. അതേസമയം സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അവസാന മൂന്നുമാസത്തെ കണക്കുകളിലാണ് ഈ വിവരമുള്ളത്.
വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പടുത്തിയിയിരിക്കുന്നത്. സ്വദേശി ജീവനക്കാരുടെ അനുപാതം 20.9 ശതമാനമായി ഉയർന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറൻസാണ് (ഗോസി) കണക്കുകള്‍ പുറത്തുവിട്ടത്.
ഗോസി റിപ്പോർട്ട് പ്രകാരം രാജ്യത്ത് 81.39 ലക്ഷം പേരാണ് ജോലിയെടുക്കുന്നത്. ഇവരില്‍ 64.38 ലക്ഷം പേരും വിദേശികളാണ്. 17.1 ലക്ഷം പേര്‍ സ്വദേശികളും. എന്നാൽ മുൻവർഷങ്ങളിലേതിനെക്കാൾ വളരെ കുറഞ്ഞിരിക്കുന്നു വിദേശികളുടെ എണ്ണം. ഒരു വര്‍ഷത്തിനിടെ മാത്രം 4,57,623 വിദേശി ജീവനക്കാർ ജോലി നഷ്ടപ്പെട്ട് രാജ്യം വിട്ടുപോയി. എന്നാൽ സ്വദേശി ജീവനക്കാരുടെ എണ്ണത്തിലും ഈ കാലത്തിനിടെ 0.12 ശതമാനത്തിെൻറ കുറവുണ്ടായി. 3,369 സ്വദേശി ജീവനക്കാർ സ്വകാര്യ തൊഴിൽ മേഖല വിട്ടു.
സ്വദേശി ജീവനക്കാരില്‍ 67.1 ശതമാനം പുരുഷന്മാരും 32.9 ശതമാനം പേര്‍ വനിതകളുമാണ്. രാജ്യത്തെ മൊത്തം വനിതാ ജീവനക്കാരുടെ എണ്ണത്തിലും പുരുഷന്മാരുമായുള്ള അനുപാതത്തിലും ഗണ്യമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2019ലെ ആ കണക്ക് റെക്കോർഡുമാണ്. വിദേശ തൊഴിലാളികളുടെ എണ്ണം 2016 മുതല്‍ തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഓരോ വർഷം കഴിയുന്തോറും ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വിദേശി തൊഴിലാളികളില്‍ 96.5 ശതമാനം പുരുഷന്മാരും 3.5 ശതമാനം സ്ത്രീകളുമാണ്.