പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയതിനെതിരെ ഒഐസിസി ഹൈക്കോടതിയിലേക്ക്
ജോലി നഷ്ടപെട്ടവരും ഗർഭിണികളും അടക്കം കഴിഞ്ഞ മൂന്ന് മാസമായി കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് അവസരം നിഷേധിക്കുന്ന നടപടികളെ ചോദ്യം ചെയ്തുകൊണ്ടാണ് ബഹ്‌റൈൻ ഒ.ഐ.സി.സി കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതെന്ന് ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
മനാമ: തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ഒ.ഐ.സി.സി നിയമനടപടിയിലേക്ക്. ജോലി നഷ്ടപെട്ടവരും ഗർഭിണികളും അടക്കം കഴിഞ്ഞ മൂന്ന് മാസമായി കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് അവസരം നിഷേധിക്കുന്ന നടപടികളെ ചോദ്യം ചെയ്തുകൊണ്ടാണ് ബഹ്‌റൈൻ ഒ.ഐ.സി.സി കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതെന്ന് ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
നിലവിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ള ആർക്കും ഇന്ത്യയിലെ എയർപോർട്ടിലേക്ക് യാത്ര ചെയ്യുവാൻ അവകാശമുണ്ട്. പകർച്ച വ്യാധികളുള്ള ആളുകളെ നിലവിലെ അവസ്ഥയിൽ ഒരു രാജ്യവും എയർപോർട്ടിൽകൂടി യാത്ര ചെയ്യാന്‍ അനുവദിക്കില്ല. തെർമൽ സ്കാനിങ്ങിൽ സംശയം ഉണ്ടെങ്കിൽ യാത്ര നിഷേധിക്കുകയാണ് ചെയ്യുന്നത്. പരമാവധി പ്രവാസികള്‍ നാട്ടിൽ എത്തിക്കാതിരിക്കാനാണ്ണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഒ.ഐ.സി.സി ആരോപിച്ചു.
അഭിഭാഷകനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ഡോ. മാത്യു കുഴൽനാടൻ ഒ.ഐ.സി.സിക്ക് വേണ്ടി ഹർജി ഫയൽ ചെയ്യും. ഒ.ഐ.സി.സിക്ക് വേണ്ടി പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.