ഇറാൻ-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. 

മസ്കറ്റ്: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി ഒമാന്‍ വിമാന കമ്പനികളായ സലാം എയറും ഒമാന്‍ എയറും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് എയര്‍ലൈനുകളുടെ തീരുമാനം.

ഇറാന്‍, ഇറാഖ്, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ജൂൺ 20 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സലാം എയര്‍ അറിയിച്ചു. ഈ രാജ്യങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളായുള്ള, മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാരെയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡിപ്പാര്‍ച്ചര്‍ പോയിന്‍റുകളില്‍ നിന്ന് സ്വീകരിക്കില്ലെന്ന് സലാം എയര്‍ അറിയിച്ചു.

സമയബന്ധിതമായ വിമാന അപ്ഡേറ്റുകള്‍ ലഭിക്കുന്നതിനായി യാത്രക്കാര്‍ സലാം എയറിന്‍റെ വെബ്സൈറ്റിലെ മാനേജ് ബുക്കിങ് പോര്‍ട്ടല്‍ വഴി അവരുടെ കോൺടാക്സ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് സലാം എയര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ എയര്‍ലൈന്‍ നിരീക്ഷിച്ച് വരികയാണെന്നും സാഹചര്യം അനുവദിക്കുമ്പോള്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

സര്‍വീസ് തടസ്സം നേരിട്ട യാത്രക്കാര്‍ക്ക് സലാം എയറിന്‍റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമുമായി +968 2427 2222 എന്ന നമ്പര്‍ വഴിയോ customercare@salamair.com എന്ന വെബ്സൈറ്റിലൂടെയോ ബന്ധപ്പെടാം.

ഒമാന്‍ എയറും ജൂൺ 14, 15 തീയതികളിലെ മസ്കറ്റ്-അമ്മാന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടതില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു.