ഇന്ത്യയിലേക്കുള്ളവയടക്കം 700 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി
ദില്ലി, മുംബൈ , കൊളോമ്പോ, ജയ്‌പൂർ , ഉൾപ്പെടെ ഇരുപതോളം റൂട്ടുകളിലേക്കുള്ള സർവിസുകളാണ് ഒമാൻ എയർ റദ്ദാക്കുന്നത്.
മസ്കറ്റ്: യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഫെബ്രുവരി 29 വരെ ഒമാൻ എയർ 700 ലധികം സർവിസുകൾ റദ്ദാക്കുന്നു. ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റിയുടെ നിർദേശപ്രകാരം ആണ് ഒമാൻ എയർ ഇന്റെ ഈ നടപടി. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞുവെന്ന് ഒമാൻ എയർ അധികൃതർ. ദില്ലി, മുംബൈ , കൊളോമ്പോ, ജയ്‌പൂർ , ഉൾപ്പെടെ ഇരുപതോളം റൂട്ടുകളിലേക്കുള്ള സർവിസുകളാണ് ഒമാൻ എയർ റദ്ദാക്കുന്നത്. ഇതിനു പുറമെ മസ്കറ്റിൽ നിന്നും മനാമ , മദീന, സലാല, ഏതെൻസ് എന്നിവടങ്ങളിലേക്കുമുള്ള വിമാന സർവീസുകളെയും റദ്ദാക്കൽ ബാധിച്ചിട്ടുണ്ട്.
ഫെബ്രുവരി 29 വരെയുള്ള കാലയളവിൽ ഒമാൻ എയറിൽ ടിക്കറ്റു മുൻകൂട്ടി വാങ്ങിയ യാത്രക്കാർക്ക് ഇതര മാർഗം വിമാന കമ്പനി അധികൃതർ ക്രമീകരിച്ചു കഴിഞ്ഞു. ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്‍ററുമായി ബന്ധപെടണമെന്നു അധികൃതർ വ്യക്തമാക്കി. 2019 മാർച്ച പത്തിന് എതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സംഭവത്തിനു ശേഷമാണ് ഒമാൻ ദേശീയ വിമാന കമ്പനി ആയ ഒമാൻ എയർ സർവീസുകൾ റദ്ദാക്കി ബദൽ സംവിധാനങ്ങൾ ഒരുക്കി വരുന്നത്.
മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഉണ്ടായിരുന്നത്. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങൾ സർവീസുകളിൽ നിന്നും പിൻവലിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.