ദുരിതത്തിലായ ആയിരക്കണക്കിനാളുകളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന് സംസ്ഥാന സർക്കാർ തുരങ്കം വെക്കുകയാണെന്നാണ് പ്രവാസികള്‍ പറയുന്നത്.

മസ്കറ്റ്: നാട്ടിലേക്ക് മടങ്ങാൻ കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഒമാനിലെ പ്രവാസി സമൂഹം. ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പരിശോധന നടത്തുവാൻ വേണ്ടത്ര സൗകര്യമില്ലെന്നു സാമൂഹ്യ പ്രവർത്തകർ വ്യക്തമാക്കി. മസ്കറ്റ് ഇന്ത്യൻ എംബസിക്കും പരിമിതികൾ ധാരാളമെന്നും പ്രവാസി സംഘടനകൾ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സർക്കാരിന്ററെ ആവശ്യത്തോട് ഒമാനിലെ മലയാളികൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. വിസ കാലാവധി കഴിഞ്ഞും ജോലി നഷ്ടപ്പെട്ടും ചികിത്സക്കുമായി എമ്പസിയിൽ പേര് രെജിസ്റ്റർ ചെയ്തു മടക്ക യാത്രക്കായി കാത്തിരിക്കുന്ന പ്രവാസികളോട് കാട്ടുന്ന അനീതിയാണെന്നാണ് ഒമാനിലെ മലയാളി സമൂഹം ഇതിനെ മനസിലാക്കുന്നത്.

ദുരിതത്തിലായ ആയിരക്കണക്കിനാളുകളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന് സംസ്ഥാന സർക്കാർ തുരങ്കം വെക്കുകയാണെന്നും പ്രവാസികൾ കുറ്റപ്പെടുത്തി. ദുരന്ത മുഖത്ത് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകർക്ക് പുറമെ സാധാരണ പ്രവാസി മലയാളികളും സംസ്ഥാനത്തിന്റെ ഈ നിലപാടിനെതിരെ പ്രതികരിച്ചു തുടങ്ങി. തലസ്ഥാന നഗരിയായ മസ്കറ്റിനു പുറമെ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലുള്ള പ്രവാസികൾക്ക് കൊവിഡ് പരിശോധന തീർത്തും അസാധ്യവുമാണ്.

ഒമാനിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുവാൻ കേന്ദ്ര കേരള സർക്കാരുകൾ ഒരുമിച്ചു പരിശ്രമിക്കണമെന്നാണ് ഒമാനിലെ സാധാരണക്കാരായ ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യം.