യൂസഫിന്റെ കുടുംബത്തോടൊപ്പോവും പെരുന്നാളിന് യാത്ര പോയതായിരുന്നു. നാലു കുട്ടികൾ ഉൾപ്പടെ 6 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നിസാൻ പട്രോൾ വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു. 

മസ്കത്ത്: ഒമാനിൽ മഴയെത്തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ടു പേർ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളാണ് മരിച്ചത്. രണ്ടു കുടുംബങ്ങൾ ഒന്നിച്ച് യാത്ര പോയതായിരുന്നു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യ ഷംല ലുബിഷാദ്, തൃത്താല സ്വദേശി യൂസഫ് എന്നിവരാണ് മരിച്ചത്. യൂസഫിന്റെ ഉമ്മ റംലയെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. ഇൻകാസ് നേതാവായ ലുബിഷാദ്, സുഹൃത്ത് യൂസഫ് എന്നിവരുടെ കുടുംബങ്ങൾ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഒന്നിച്ച് ഒരു കാറിൽ യാത്ര പോയതായിരുന്നു. ലുബിഷാദ്, മരിച്ച യൂസഫിന്റെ ഭാര്യ, നാലു കുട്ടികൾ എന്നിവർ രക്ഷപ്പെട്ടു. ഒമാൻ മസ്ക്കറ്റ് ബർക്കയിലെ വാദിയിലാണ് വാഹനം ഒഴുക്കിൽപ്പെട്ടത്.

ഒമാനിൽ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 24 മണിക്കൂറിനകം ശക്തമാകുമെന്നായിരുന്നു മുന്നറിയിപ്പ്. വിവിധ ഇടങ്ങളിൽ മഴ തുടങ്ങിയതിനെ തുടര്‍ന്ന് അമറാത്ത്–ബൗഷർ റോഡ് താൽക്കാലികമായി അടച്ചു. വാഹനയാത്രക്കാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വടക്കൻ, തെക്കൻ അൽ ബാതിന ഗവർണറേറ്റുകളിലും മസ്കറ്റിന്റെ ചില ഭാഗങ്ങളിലും ശക്തമായ ഇടിമിന്നൽ മഴ മേഘങ്ങൾ നിലനിൽക്കുന്നുണ്ട്. വാദികൾക്ക് അരികിലേക്ക് പോകുന്നതിനും വാഹനമോടിക്കുന്നതിനും ജാഗ്രത വേണമെന്ന് നിർദേശമുണ്ട്.