കൊവിഡ് വ്യാപനവും എണ്ണവില ഇടിവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി സാമ്പത്തിക ഉത്തേജന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

മസ്‌കറ്റ്: ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല താമസാനുമതി നല്‍കുന്നു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അധ്യക്ഷതയില്‍ അല്‍ ശുമൂഖ് കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

വിദേശ നിക്ഷേപകര്‍ക്കുള്ള ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. കൊവിഡ് വ്യാപനവും എണ്ണവില ഇടിവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി സാമ്പത്തിക ഉത്തേജന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയും ഫീസും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഇളവുകള്‍ ഉത്തേജന പദ്ധതിയുടെ ഭാഗമാണ്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ആദായ നികുതിയും ഉത്തേജന പദ്ധതിയുടെ ഭാഗമായി വെട്ടിക്കുറച്ചു.

വ്യവസായം, വിനോദസഞ്ചാരം, ലോജിസ്റ്റിക്‌സ്, കൃഷി, ഫിഷറീസ്, ഖനനം എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് നികുതിയും ഫീസും കുറച്ചത്. ദുഖമിലെ പ്രത്യേക സാമ്പത്തിക മേഖലയിലെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലെയും ഭൂമിയുടെ പാട്ടവില 2022 വരെ കുറച്ചു.