മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ ചിലയിടങ്ങളില്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്‍ അറിയിപ്പ് നല്‍കി. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയും പ്രളയവും മൂലമുണ്ടായ ദുരിതങ്ങളില്‍ നിന്ന് രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ മുക്തമായി വരുന്നതേയുള്ളൂ. ഏഴ് പേരാണ് പ്രളയത്തില്‍ മരണപ്പെട്ടത്. നിരവധി റോഡുകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. മഴമേഘങ്ങള്‍ കിഴക്ക് നിന്ന് ചില ഉള്‍പ്രദേശങ്ങളിലേക്കും തെക്കന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ (ഓഗസ്റ്റ് 1) മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. 

യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരണം

കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ്. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഫുജൈറയില്‍ ബുധനാഴ്‍ച പെയ്‍ത അതിശക്തമായ മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. യുഎഇ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പിന്നീട് നടന്നത്.

യുഎഇയിലെ പ്രളയം; വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാനുള്ള നെട്ടോട്ടത്തില്‍ ഉടമകള്‍

ഫുജൈറ പോര്‍ട്ട് സ്റ്റേഷനിലാണ് രാജ്യത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 255.2 മില്ലീമീറ്റര്‍ മഴ ഇവിടെ ലഭിച്ചുവെന്നാണ് കണക്ക്. ഇത് ജൂലൈ മാസത്തില്‍ യുഎഇയില്‍ ഇതുവരെ വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മഴയാണ്. 209.7 മില്ലീമീറ്റര്‍ മഴ ലഭിച്ച മസാഫിയാണ് മഴയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ഫുജൈറ വിമാനത്താവളത്തില്‍ 197.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്‍ച ഫുജൈറയില്‍ റെഡ് അലെര്‍ട്ടും റാസല്‍ഖൈമയില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. കിഴക്കന്‍ മേഖലയിലാകെ യെല്ലാം അലെര്‍ട്ടും നിലവിലുണ്ടായിരുന്നു.