അറസ്റ്റിലായവരില്‍  7,708  പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ്  4,971 പേരെയും പിടികൂടിയത്. 1,791 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 168 പേര്‍. ഇവരില്‍ 31 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) തൊഴില്‍, താമസ നിയമലംഘനങ്ങള്‍ (Residence and labour violations) കണ്ടെത്താനുള്ള പരിശോധനകള്‍ (Raids) ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 14,470 നിയമലംഘകരെ (illegals) പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ഫെബ്രുവരി മൂന്നു മുതല്‍ ഒമ്പത് വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ 7,708 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,971 പേരെയും പിടികൂടിയത്. 1,791 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 168 പേര്‍. ഇവരില്‍ 31 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 65 ശതമാനം പേര്‍ എത്യോപ്യക്കാരും 4 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. 

സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 168 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 13 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 99,499 ലെത്തി. ഇവരിൽ 88,177 പേർ പുരുഷന്മാരും 11322 പേർ സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 87,424 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്രകാര്യാലയ ഓഫീസുകളിലേക്ക് റഫർ ചെയ്തു. 6,935 പേരെ ഇതിനോടകം അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 2,564 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയാറെടുപ്പിലുമാണ്. 

സൗദിയില്‍ ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കി

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് (electronic passport)പുറത്തിറക്കി. ഉന്നത സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയാണ് പുതിയ പാസ്‌പോര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ടോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നതാണ് പുതിയ പാസ്‌പോര്‍ട്ടിന്റെ പ്രത്യേകത.

ഒറ്റ നോട്ടത്തില്‍ വ്യത്യാസം തോന്നില്ലെങ്കിലും ഒട്ടേറെ സവിശേഷതകളോടെയാണ് സൗദി അറേബ്യ പുതിയ പാസ്‌പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഉന്നത സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത പുതിയ പാസ്‌പോര്‍ട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ പ്രകാശനം ചെയ്തു. പഴയ പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി പുതിയ പാസ്‌പോര്‍ട്ടില്‍ വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫോട്ടോ സ്‌കാന്‍ ചെയ്യുന്നതോടെ അവയിലടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് അറിയാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.