കുവൈത്തിൽ ഏപ്രിൽ 20 മുതൽ 26 വരെ നടന്ന വ്യാപക സുരക്ഷാ-ട്രാഫിക് പരിശോധനയിൽ 15,000-ത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും എമർജൻസി പൊലീസും ചേർന്ന് നടത്തിയ നടപടിയിൽ, കാലാവധി കഴിഞ്ഞ റെസിഡൻസി ഉള്ളവരും വാറന്റുള്ളവരും ഉൾപ്പെടെ 396 പേരെ അറസ്റ്റ് ചെയ്യുകയും 188 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപക പരിശോധനയിൽ 15,000ത്തിലേറെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ഏപ്രിൽ 20 മുതൽ 26 വരെ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ-ട്രാഫിക് പരിശോധനയിൽ 396 പേരെ അറസ്റ്റ് ചെയ്യുകയും 15,088 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും എമർജൻസി പൊലീസും ചേർന്ന് നടത്തിയ നടപടിയിൽ 188 വാഹനങ്ങളും മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 207 പ്രകാരം 137 വാഹനങ്ങളും 15 ബൈക്കുകളും പിടിച്ചെടുത്തു.

പരിശോധനയിൽ 2,375 ട്രാഫിക് കേസുകളും 205 പേർക്ക് പരിക്കേറ്റ അപകടങ്ങളും 865 സാധാരണ അപകടങ്ങളും റിപ്പോർട്ട് ചെയ്തു. കാലാവധി കഴിഞ്ഞ റെസിഡൻസി ഉള്ള 63 പേരും തിരിച്ചറിയൽ രേഖകളില്ലാത്ത 6 പേരും മദ്യലഹരിയിൽ ഉണ്ടായിരുന്ന ഒരാളും ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു. കൂടാതെ വിവിധ കേസുകളിൽ വാറന്റുള്ള 122 പേരെയും നിയമപ്രശ്നങ്ങളുള്ള 26 വാഹനങ്ങളെയും പിടികൂടി. എമർജൻസി പൊലീസ് 146 കുറ്റകൃത്യ കേസുകളിലുള്ളവരെയും 45 റെസിഡൻസി കാലാവധി കഴിഞ്ഞവരെയും 14 തിരിച്ചറിയൽ രേഖകളില്ലാത്തവരെയും അറസ്റ്റ് ചെയ്തു. ഈ നടപടികൾ റോഡ് സുരക്ഷ ശക്തമാക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് അധികൃതർ അറിയിച്ചു.