രേഖകള്‍ ശരിയാക്കി താമസം നിയമ വിധേയമാക്കാന്‍ ഒമാന്‍ ഭരണകൂടം പ്രവാസികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് മാര്‍ച്ച് 31ന് അവസാനിക്കും.

മസ്‍കത്ത്: ഒമാനില്‍ 65,173 പ്രവാസികള്‍ തങ്ങളുടെ താമസ, തൊഴില്‍ രേഖകള്‍ ശരിയാക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 46,355 പേര്‍ക്ക് നടപടികള്‍ ഒഴിവാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അവസരമൊരുങ്ങി.

രേഖകള്‍ ശരിയാക്കി താമസം നിയമ വിധേയമാക്കാന്‍ ഒമാന്‍ ഭരണകൂടം പ്രവാസികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് മാര്‍ച്ച് 31ന് അവസാനിക്കും. അന്തിമ തീയ്യതിക്ക് ശേഷം ഇത് സംബന്ധിച്ചുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇപ്പോഴത്തെ ഇളവ് പ്രയോജനപ്പെടുത്തുന്ന പ്രവാസികള്‍ക്ക് 2021 ജൂണ്‍ 30 വരെ രാജ്യം വിടാന്‍ സാവകാശം അനുവദിച്ചിട്ടുണ്ട്.

നിരവധി പ്രവാസികള്‍ക്ക് ഇപ്പോഴത്തെ ഇളവിന്റെ പ്രയോജനം ലഭിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ സലിം സൈദ് അല്‍ ബാദി പറഞ്ഞു. www.mol.gov.om എന്ന വെബ്‍സൈറ്റിലൂടെയാണ് ഇതിനായി പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. മാര്‍ച്ച് 31ന് ശേഷം ഇതുമായി ബന്ധപ്പെട്ട അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.