പോക്കറ്റ് കാലിയാക്കി തിരുവനന്തപുരത്ത് നിന്ന് യാത്ര പോവാൻ ആർക്കാണ് നിർബന്ധം. കൊച്ചി വിമാനത്താവളം കൂടുതൽ വിമാനങ്ങളും കുറഞ്ഞ നിരക്കുമായി അയൽപക്കത്തുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ തകർച്ച മുന്നിൽ കാണാൻ യുക്തി മാത്രം മതി.

തിരുവനന്തപുരം: നിരവധി വിമാന കമ്പനികള്‍ സര്‍വീസ് അവസാനിപ്പിച്ചതിന് പിന്നാലെ ഉയർന്ന ടിക്കറ്റ് നിരക്കും തിരുവന്തപുരം വിമാനത്താവളത്തെ പുറകോട്ടടിക്കുകയാണ്. കൊച്ചിയേക്കാൾ ശരാശി 10 മുതൽ 50 ശതമാനം വരെ നിരക്ക് കൂടുതലാണിവിടെ. രണ്ടുമാസത്തിനിടെ അഞ്ച് വിമാനകമ്പനികള്‍ തിരുവനന്തപുരത്ത് നിന്ന് പിൻമാറിയതിലൂടെ കോടികളുടെ നഷ്ടം വിമാനത്താവളത്തിനുണ്ടാവുന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ടിക്കറ്റ് നിരക്കുകളുടെ വ്യത്യാസം അറിയാന്‍ തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് അടുത്തമാസം 29 ന് ഒരു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനായി ശ്രമിച്ചു. 5980 രൂപയിലാണ് നിരക്ക് തുടങ്ങുന്നത്. എന്നാല്‍ കൊച്ചിയില്‍ നിന്നാണെങ്കില്‍ ഇതല്ല സ്ഥിതി. ദൂരം കൂടുതലായിട്ടും കൊച്ചിയിൽ നിന്ന് പറന്ന് കൊളംബോയിലെത്താൻ 4275 രൂപ മതി. തിരുവനന്തപുരവും കൊച്ചിയില്‍ തമ്മിലുള്ളത് ആകെ 1705 രൂപയുടെ വ്യത്യാസം. അതേ ദിവസം തന്നെ ദുബായിലേക്ക് പോകാനാണെങ്കിൽ 8554 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. അതും ശ്രീലങ്കൻ എയർലൈൻസിൽ മാത്രം. ബാക്കിയെല്ലാ വിമാന കന്പനികളും 10,000 രൂപയ്ക്ക് മുകളിലാണ് ഈടാക്കുന്നത്. കൊച്ചിയിൽ നിന്നാകട്ടെ 7522 രൂപ മുതൽ ടിക്കറ്റുണ്ട്. ഒന്നല്ല അഞ്ചു വിമാനങ്ങൾ തിരുവനന്തപുരത്തേക്കാൾ കുറഞ്ഞ നിരക്കിൽ ഈ ദിവസം കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പറക്കുന്നു.

തലസ്ഥാനത്തെ ഐടി രംഗത്ത് വൻനിക്ഷേപം നടത്തിയായിരുന്നു രണ്ട് മാസം മുൻപ് നിസാൻ കമ്പനിയുടെ വരവ്. പക്ഷേ കന്പനി മേധാവികൾക്ക് അവരുടെ ആസ്ഥാനമായ ടോകിയോവിൽ നിന്ന് തിരുവനന്തപുരത്തെത്തണമെങ്കിൽ പാടുപെടും. സിൽക് എയർ തിരുവനന്തപുരം സർവീസ് ഈ മാസം തന്നെ നിർത്തും. പകരം വരുമെന്ന പറയുന്ന സകൂട്ട് എയർലൈൻസിന് ബിസിനസ് ക്ലാസ് സീറ്റുകളേ ഇല്ല. ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് നിസാൻ കോർപ്പറേറ്റ് വൈസ് പ്രസിഡന്‍റ് ടോണി തോമസ് ഏഷ്യാനറ്റ് ന്യസിനോട് പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

വിമാനത്താവളത്തെ അനാകർഷണമാക്കുന്ന മറ്റൊരു ഘടകം യൂസർ ഡെവലപ്മെന്‍റ് ഫീ എന്ന പിരിവാണ്. 1160 രൂപയാണ് ഒരു യാത്രക്കാരൻ നൽകേണ്ടത്. കൊച്ചിയിാലാകട്ടെ ഒരു രൂപ പോലും ഇല്ല. ചെന്നൈയിലെ വമ്പന്‍ വിമാനത്താവളത്തിൽ പോലും 86 രൂപ മാത്രമാണ് യൂസർ ഡെവലപ്മെന്‍റ് ഫീ. പോക്കറ്റ് കാലിയാക്കി തിരുവനന്തപുരത്ത് നിന്ന് യാത്ര പോവാൻ ആർക്കാണ് നിർബന്ധം. കൊച്ചി വിമാനത്താവളം കൂടുതൽ വിമാനങ്ങളും കുറഞ്ഞ നിരക്കുമായി അയൽപക്കത്തുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ തകർച്ച മുന്നിൽ കാണാൻ യുക്തി മാത്രം മതി.