യുഎഇയിൽ ഏപ്രിൽ മാസത്തേക്കുള്ള പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. എല്ലാത്തരം പെട്രോളിനും ഡീസലിനും വലിയ വർദ്ധനവുണ്ട്. ആഗോള വിപണിയിലെ എണ്ണവില വർധനവും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുമാണ് വില കുതിച്ചുയരാൻ കാരണമായത്.
അബുദാബി: ആഗോള വിപണിയിലെ എണ്ണവില വർധനവിനിടെ യുഎഇയിൽ ഏപ്രിൽ മാസത്തേക്കുള്ള പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യങ്ങളും വിതരണം തടസ്സപ്പെട്ടതും കാരണമാണ് ഇന്ധനവിലയിൽ വലിയ വർദ്ധനവുണ്ടായത്. ഏപ്രിൽ 1 മുതൽ പുതിയ നിരക്കുകൾ യുഎഇയിൽ നിലവിൽ വരും.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.39 ദിർഹമാണ് പുതിയ നിരക്ക്. മാർച്ചിൽ ഇത് 2.59 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.28 ദിർഹം ആണ് ഏപ്രിൽ മാസത്തിലെ നിരക്ക്. മാർച്ചിൽ ഇത് 2.48 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.20 ദിർഹം ആയി ഉയർന്നു. മാർച്ചിൽ ഇത് 2.40 ദിർഹം ആയിരുന്നു. ഡീസൽ ലിറ്ററിന് 4.69 ദിർഹം ആണ്. മാർച്ചിൽ ഇത് 2.72 ദിർഹം ആയിരുന്നു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണവിപണിയെ സാരമായി ബാധിച്ചു. ഇറാനിലെയും ഖത്തറിലെയും ഊർജ്ജ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണം വിതരണത്തെ ബാധിച്ചിട്ടുണ്ട്. ലോകത്തെ 20 ശതമാനം എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് സംഘർഷത്തെ തുടർന്ന് അടച്ചതോടെ എണ്ണക്കപ്പലുകളുടെ നീക്കം തടസ്സപ്പെട്ടു. ഇത് വില കുതിച്ചുയരാൻ കാരണമായി. മാർച്ചിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 92 ഡോളറിന് മുകളിലെത്തി. രണ്ടു മാസത്തെ കുറവിന് ശേഷമാണ് യുഎഇയിൽ ഇന്ധനവിലയിൽ ഇത്രയും വലിയ മാറ്റമുണ്ടാകുന്നത്.


