Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ കൊവിഡ് പരിശോധന; യുഎഇയിലെയും ഖത്തറിലെയും സംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

ഖത്തറിലെ അംബാസിഡർ സംസ്ഥാന സര്‍ക്കാരിന്‍റെ നിർദേശത്തോട് പ്രതികരിച്ചിട്ടുണ്ട്. ഖത്തറിൽ പുറത്തിറങ്ങുന്ന എല്ലാവർക്കും എഫ്തരാസ് എന്ന ആപ്പ് നി‍ർബന്ധമാണ്. അതിൽ ഗ്രീൻ സ്റ്റാറ്റസുള്ളവർ കൊവിഡ് നെഗറ്റീവായിരിക്കും. ഇതുള്ളവർക്കേ പൊതുസ്ഥലങ്ങളിൽ പ്രവേശനമുള്ളൂ.

Pinarayi Vijayan pointed out covid test facilities in uae and qatar
Author
Thiruvananthapuram, First Published Jun 17, 2020, 7:59 PM IST

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ചാട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയതുപോലെ വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് ഖത്തറിലെ അംബാസിഡർ പ്രതികരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. യുഎഇയിലെ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തറിലെ അംബാസിഡർ സംസ്ഥാന സര്‍ക്കാരിന്‍റെ നിർദേശത്തോട് പ്രതികരിച്ചിട്ടുണ്ട്. ഖത്തറിൽ പുറത്തിറങ്ങുന്ന എല്ലാവർക്കും എഫ്തരാസ് എന്ന ആപ്പ് നി‍ർബന്ധമാണ്. അതിൽ ഗ്രീൻ സ്റ്റാറ്റസുള്ളവർ കൊവിഡ് നെഗറ്റീവായിരിക്കും. ഇതുള്ളവർക്കേ പൊതുസ്ഥലങ്ങളിൽ പ്രവേശനമുള്ളൂ. അല്ലാത്തവർ പുറത്തിറങ്ങിയാൽ കടുത്ത ശിക്ഷയാണെന്ന് ഖത്തറിലെ അംബാസിഡര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ ഖത്തറിൽ നിന്നുള്ളവർക്ക് ഈ പരിശോധന തന്നെ മതിയാകും. വേറെ പരിശോധന വേണ്ട.

യുഎഇ എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റുണ്ട്. ഇത് ഫലപ്രദമാണ്. മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും വിമാനകമ്പനികൾ അതാത് രാജ്യത്തെ ആരോഗ്യഅധികൃതരുമായി ചേർന്ന് ടെസ്റ്റ് നടത്തണം. അങ്ങനെ വന്നാൽ പ്രശ്നമുണ്ടാകില്ല. മറ്റ് പല രാജ്യങ്ങളിലും ഈ സൗകര്യമില്ലാത്തതാണ് പ്രവാസികളെ കുഴക്കുന്നത്. ഇവിടെ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

ജോലി പോയ പ്രവാസികൾക്ക് കേന്ദ്രം അടിയന്തരസഹായം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ടതോടെ ആ രാജ്യങ്ങളിലെ സാമൂഹ്യസുരക്ഷയും നഷ്ടമാകാനാണ് സാധ്യത. സ്പെഷ്യൽ ഫ്ലൈറ്റുകൾ തിരികെ പോകുമ്പോൾ സുരക്ഷ പാലിച്ച് യാത്രക്കാരെ എടുക്കാനാകും. അങ്ങനെയെങ്കിൽ യാത്രാ നിരക്ക് കുറയ്ക്കാനാകും.

തിരികെ ആളുകൾ വരുന്ന കാര്യത്തിൽ വലിയ തെറ്റായ പ്രചാരണങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എംബസികൾ ടെസ്റ്റ് നടത്തണം എന്ന് പറഞ്ഞാൽ ടെസ്റ്റിനായി എല്ലാവരും എംബസിയിൽ പോകേണ്ട, സൗകര്യങ്ങൾ എംബസി നടത്തണം എന്നാണ്. എംബസിയിൽ നിന്ന് 500-600 കിമീ ദൂരെയാണ് എന്ന പ്രചാരണങ്ങളെല്ലാം കഴമ്പില്ലാത്തതാണ്. വിമാനത്താവളത്തിലെത്തുമ്പോൾ ആ പരിസരത്ത് സൗകര്യങ്ങളൊരുക്കാവുന്നതാണെന്ന് മുഖ്യമന്ത്രി വിശദമാക്കി. 

'വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധം, ആവശ്യം കേന്ദ്രത്തോട്'; വിശദീകരിച്ച് മുഖ്യമന്ത്രി

Follow Us:
Download App:
  • android
  • ios