സൗദിയിൽ മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകള്‍ പിന്നീട് നടത്തുമെന്ന് ഇന്ത്യന്‍ അംബാസഡര്‍
കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തി പരിശോധയ്ക്ക് വിധേയമാകണം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ എംബസിയെ വിവരമറിയിക്കണം.
റിയാദ്: സൗദിയിൽ കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകള്‍ പിന്നീട് നടത്തുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ സാഹചര്യം അനുകൂലമാതിന് ശേഷം നടത്തും. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ സുരക്ഷിതമായി കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വൈറസ് ബാധ പ്രതിരോധിക്കാന്‍ സൗദി അധികൃതര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഇന്ത്യന്‍ സമൂഹം പൂര്‍ണ പിന്തുണ നല്‍കണം. സാമൂഹിക ഉത്തരവാദിത്തവും അച്ചടക്കവുമാണ് ഇന്ത്യക്കാര്‍ പ്രകടിപ്പിക്കേണ്ടത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തി പരിശോധയ്ക്ക് വിധേയമാകണം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ എംബസിയെ വിവരമറിയിക്കണം. കൊവിഡ് രോഗത്തേക്കാള്‍ ഭീഷണിയാകുന്നത് വ്യാജ വാര്‍ത്തകളാണെന്നും സ്ഥിരീകരിക്കാത്ത ഒരു വാര്‍ത്തയും വീഡിയോയും ഷെയര്‍ ചെയ്യരുതെന്നും അംബാസഡര്‍ പറഞ്ഞു.