ഒമാനിലെ കബൂറയിൽ കഴിഞ്ഞ 25 വർഷമായി ഒരു സ്വകാര്യ കമ്പിനിയിൽ ഇലക്ട്രീഷനായി ജോലി ചെയ്തു വരികയാണ് ആര്യനാട് സ്വദേശി രാജീവ് കുമാർ
മസ്ക്കറ്റ്: പ്രളയത്തിൽ എല്ലാം നഷ്ട്ടപെട്ടവർക്കായി , തിരുവനതപുരം പട്ടണത്തിലെ തന്‍റെ നാല് സെന്‍റ് ഭൂമി സംഭാവന നൽകി മാതൃകാകുകയാണ് ഒമാനിലെ പ്രവാസി ആയ രാജീവ്. മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്ന ധനശേഖരണ ക്യാമ്പയ്‌നിൽ വെച്ചാണ് തൊഴിലാളി ആയ രാജീവ് സമ്മത പത്രം അധികൃതർക്ക് കൈമാറിയത്.
ഒമാനിലെ കബൂറയിൽ കഴിഞ്ഞ 25 വർഷമായി ഒരു സ്വകാര്യ കമ്പിനിയിൽ ഇലക്ട്രീഷനായി ജോലി ചെയ്തു വരികയാണ് ആര്യനാട് സ്വദേശി രാജീവ് കുമാർ. പ്രളയ ദുരിതത്തിൽ പ്രയാസം അനിഭവിക്കുന്നവരുടെ വാർത്തകൾ രാജീവിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ , അവർക്കു ഒരു കൈത്താങ്ങായി മാറണമെന്ന തീരുമാനത്തിലുറച്ചു.
കനത്ത സാമ്പത്തിക ബാധ്യതകളോട് കൂടിയാണ് തന്‍റെ പ്രവാസ ജീവിതം തുടങ്ങിയത് , രണ്ടര പതിറ്റാണ്ടു പിന്നിട്ടിട്ടും സ്ഥിതിക്ക് സാരമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടുമില്ല. എന്നിട്ടും തന്‍റെ പ്രവാസജീവിതത്തിൽ സ്വരൂപിച്ചതിന്റെ ഒരു നല്ല പങ്കു പ്രളയബാധിതർക്കായി നൽകുന്നതിന്‍റെ സന്തോഷത്തിലാണ് രാജീവ് .
തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്തുള്ള നാല് സെന്‍റ് സ്ഥലമാണ് രാജീവ് ദാനമായി നൽകിയിരിക്കുന്നത്. മാസക്റ്റു ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ദുരിതാശ്വാസ നിധിയിലേക്ക് കബൂറയിൽ വെച്ചു നടന്ന ധനസമാഹരണ ക്യാമ്പയ്നില്‍ വെച്ചായിരുന്നു രാജീവ് സമ്മത പത്രം ഇന്ത്യൻ സോഷ്യൽ ക്ലബ് അധികൃതർക്ക് കൈമാറിയത് .
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്കായി രാജ്യത്തു ധന ശേഖരണം നടത്തുവാൻ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് മാത്രമേ , ഒമാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അനുമതി നൽകിയിട്ടുള്ളൂ . ഇതിനു വേണ്ട സംഘടിത പ്രവർത്തനങ്ങൾ സൂർ , സൊഹാർ , ഇബ്രി സലാല , ഇബ്ര എന്നി ഉൾ പ്രദേശങ്ങളിൽ പുരോഗമിച്ചു വരുന്നുണ്ടെന്നും ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ അറിയിച്ചു.
