അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന കണ്‍മണിയുടെ ഭാഗ്യം കൊണ്ടാകാം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചതെന്ന് വിശ്വസിക്കാനാണ് ഈ ദമ്പതികള്‍ക്കിഷ്ടം. 

ദുബായ്: അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു ഏഴു മാസം ഗര്‍ഭിണിയായ ജസ്‍ലീനയും ഭര്‍ത്താവും. എന്നാല്‍ അവസാന നിമിഷമാണ് ഇവര്‍ യാത്ര മാറ്റിവച്ചത്. അപകടത്തില്‍പെട്ട വിമാനത്തിലെ 184യാത്രക്കാരില്‍ ഒരാളാവേണ്ടിയിരുന്ന ഈ കൊടുവള്ളിക്കാരി അവസാന നിമിഷമാണ് യാത്രമാറ്റിവച്ചത്.

ഏഴുമാസം ഗര്‍ഭിണിയായതിനാല്‍ യാത്രചെയ്യാന്‍ ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകിയതാണ് യാത്ര മാറ്റി വെക്കാന്‍ കാരണം. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന കണ്‍മണിയുടെ ഭാഗ്യം കൊണ്ടാകാം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചതെന്ന് വിശ്വസിക്കാനാണ് ഈ ദമ്പതികള്‍ക്കിഷ്ടം. ഇത് രണ്ടാം ജന്മമെന്ന് ജസ്‍ലീന പറയുമ്പോഴും അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രാര്‍ത്ഥനയിലാണിവര്‍. 

അവസാന നിമിഷം യാത്രമാറ്റിവച്ചതിനാല്‍ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളേയും വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അപകടം നടന്നയുടന്‍ ഫോണ്‍വിളികളുടെ പ്രവാഹമായിരുന്നു. നാളെ വൈകിട്ട് നാട്ടിലെത്തുമെന്ന മറുപടി നല്‍കി ദൈവത്തിനു നന്ദി പറയുകയാണ് ജസ്‍ലീനയും ഭര്‍ത്താവും.