യുഎഇയിലെ ആദ്യ ക്ഷേത്രമായ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു.
അബുദാബി: ഇന്ത്യൻ നാവികരുടെ മോചനത്തിൽ നന്ദി അറിയിച്ചും ഖത്തർ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഖത്തർ ബന്ധത്തിന് കരുത്തു കൂടിയതായി സന്ദർശന ശേഷം പ്രധാനമന്ത്രി പറഞ്ഞു. അമീർ ഹമദ് ബിൻ ഖലീഫ അൽ താനിയെയും പ്രധാനമന്ത്രി സന്ദർശിച്ചു. മേഖലയിലെ സാഹചര്യങ്ങൾക്കൊപ്പം അന്താരാഷ്ട്ര പ്രാധാന്യമുള്ള കാര്യങ്ങളും ചർച്ചയായതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
അതേസമയം, വിവിധ കരാറുകളിലൂടെ ഉഭയകക്ഷി വ്യാപാരം 2030ഓടെ 100 ബില്യൺ ഡോളറിലെത്തിക്കാൻ ഇന്ത്യയും യുഎഇയും തീരുമാനിച്ചു. വൈദ്യുതി കൈമാറ്റത്തിനും, ഡിജിറ്റൽ രംഗത്തെ വികസനത്തിനും നിക്ഷേപത്തിനും ധാരണാപത്രങ്ങൾ ഒപ്പിട്ടു. ഇന്ത്യ - ഖത്തർ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന, ആചാരപരമായ, ഊഷ്മളമായ വരവേൽപ്പാണ് പ്രധാനമന്ത്രിക്ക് ഖത്തർ നൽകിയത്. ഇന്ത്യൻ നാവികരുടെ മോചനത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഖത്തറിലെത്തിയ പ്രധാനമന്ത്രി, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി നേരിട്ട് നന്ദി അറിയിച്ചു.
ഇതോടൊപ്പമാണ് അമീറിന് ഇന്ത്യയിലേക്കുള്ള ക്ഷണം. ഖത്തറിന്റെ നേട്ടങ്ങളെ മുന്നിൽ നിന്ന് നയിച്ച അമീർ ഹമദ് ബിൻ ഖലീഫ അൽ താനിയുമായുള്ള കൂടിക്കാഴ്ച്ചയിലും ഇന്ത്യ - ഖത്തർ ബന്ധം ചർച്ചയായി. ഇന്നലെ ഖത്തർ പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും നടന്ന കൂടിക്കാഴ്ച്ചയിലും മേഖലയിലെ വിഷയങ്ങൾ ചർച്ചയായിരുന്നു. ഉഭയകക്ഷി ബന്ധത്തിനപ്പുറം മേഖലയിലെ വിഷയങ്ങളിൽ യോജിപ്പുണ്ടാകുന്നതിലക്ക് കൂടി ചർച്ച നീണ്ടു.
വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, സാംസ്കാരിക സഹകരണം ഇവയിലായിരുന്നു പ്രധാനമന്ത്രിയുടെ യുഎഇയിലും ഖത്തറിലും സന്ദർശനങ്ങളുെടെ ഫോക്കസ്. ഇന്ത്യ - യുഎഇ വ്യാപാരം 2030ഓടെ 100 ബില്യൺ ഡോളറിലെത്തിക്കാനാണ് ലക്ഷ്യം. ഡിജിറ്റൽ രംഗത്തു സഹകരണത്തിന് യുഎഇ നിക്ഷേപ മന്ത്രാലയം ഇന്ത്യയുടെ ഐടി മന്ത്രാലയവുമായി ധാരണയിലെത്തി.
ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്റർ, ഡാറ്റ സെന്റർ എന്നിവ സ്ഥാപിക്കും. ഡിജിറ്റൽ വികസന രംഗത്തു നിക്ഷേപം നടത്തും. ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് വ്യാപാര ഇടനാഴിക്കായി യോജിച്ചു പ്രവർത്തിക്കാനും സർക്കാർ തലത്തിൽ പ്രവർത്തനം തുടങ്ങാനും തീരുമാനിച്ചു. യുഎഇ യും ഇന്ത്യയും തമ്മിൽ വൈദ്യുതി കൈമാറ്റം, വ്യാപാരം എന്നിവയ്ക്കുള്ള ധാരണാപത്രവും വിലയിരുത്തി. യുഎഇ യുടെ എഡിഎന്‍ഒസിയും ഇന്ത്യൻ ഓയിൽ കോർപറേഷനും ഗെയിലും തമ്മിൽ ഒപ്പുവെച്ച ദീർഘകാല എല്‍എന്‍ജി വിതരണ കരാർ വൻ നേട്ടമാകും എന്ന് വിലയിരുത്തൽ.
