ആരോഗ്യ മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾ ലംഘിച്ചതിന് ഏഴ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. യോഗ്യതയില്ലാത്തവർ രോഗികളെ ചികിത്സിക്കുകയും ബോട്ടോക്സ്, ഫില്ലർ കുത്തിവെപ്പുകൾ നടത്തുകയും ചെയ്തതായി മിന്നൽ പരിശോധനയിൽ കണ്ടെത്തി. ഒരു പ്രമുഖ മെഡിക്കൽ സെന്ററിനെതിരെ കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ഏഴ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ ഉടനടി അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി തിങ്കളാഴ്ച ഉത്തരവിട്ടു. കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഒരു പ്രമുഖ മെഡിക്കൽ സെന്റർ തുടരന്വേഷണത്തിനായി മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ ഒരു മെഡിക്കൽ സെന്റർ, ക്ലിനിക്, ഫിസിയോതെറാപ്പി സെന്ററുകൾ, ഹോം ഹെൽത്ത് കെയർ സർവീസ് കമ്പനികൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ സാൽമിയയിലുള്ള പ്രമുഖ മെഡിക്കൽ സെന്ററിനെതിരെയാണ് മെഡിക്കൽ ലയബിലിറ്റി അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ആവശ്യമായ യോഗ്യതയോ ഔദ്യോഗിക ലൈസൻസോ ഇല്ലാത്ത വ്യക്തികൾ രോഗികളെ ചികിത്സിക്കുന്നു എന്നതാണ് പരിശോധനയിൽ കണ്ടെത്തിയ ഏറ്റവും ഗുരുതരമായ നിയമലംഘനം. സിവിൽ ഐഡി കാർഡിൽ 'സെയിൽസ് റെപ്രസെന്റേറ്റീവ്' എന്ന് രേഖപ്പെടുത്തിയ ഒരു ജീവനക്കാരൻ ഈ മെഡിക്കൽ സെന്ററിൽ രോഗികളെ പരിശോധിക്കുകയും അവർക്ക് മെഡിക്കൽ ഉപദേശങ്ങൾ നൽകുകയും കൂടാതെ ബോട്ടോക്സ് , ഫില്ലർ കുത്തിവെപ്പുകൾ എടുക്കുകയും ചെയ്തതായും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹെൽത്ത് ലൈസൻസിങ് വിഭാഗം, ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ വൻ ക്രമക്കേടുകൾ പുറത്തുവന്നത്. ആരോഗ്യ മേഖലയിലെ സുതാര്യതയും നിയമപാലനവും ഉറപ്പാക്കാൻ വിവിധ സർക്കാർ ഏജൻസികൾ ഒത്തൊരുമിച്ച് നടത്തിയ നീക്കമായിരുന്നു ഇത്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം വ്യാജ ചികിത്സാ കേന്ദ്രങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


