കുവൈത്തിലെ വിദേശികള്‍ക്കുള്ള താമസാനുമതി നിയന്ത്രണത്തിനെതിരെ വിമര്‍ശനം ശക്തം
കുവൈത്തിൽ വിദേശികൾക്ക് താമസാനുമതി അഞ്ച് വർഷമായി പരിമിതപ്പെടുത്തണമെന്ന നിർദേശത്തിനെതിരെ വ്യാപക എതിർപ്പ്.
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് താമസാനുമതി അഞ്ച് വർഷമായി പരിമിതപ്പെടുത്തണമെന്ന നിർദേശത്തിനെതിരെ വ്യാപക എതിർപ്പ്. നിർദ്ദേശം വിസ കച്ചവടക്കാർക്ക് മാത്രമേ ഗുണം ചെയ്യൂവെന്ന് കരാർ കന്പനികളുടെ യൂണിയൻ വ്യക്തമാക്കി. ജനസംഖ്യാ ക്രമീകരണത്തിനുള്ള ഉന്നതാധികാര സമിതിയാണ് നിർദ്ദേശം മുന്നോട്ടുവച്ചത്.
രാജ്യത്തെ വിദേശികളുടെ എണ്ണം കുറയ്ക്കണം എന്ന നിലപാടാണ് ഭൂരിഭാഗം പാർലമെൻറ് അംഗങ്ങൾക്കും. സ്വദേശി-വിദേശി അനുപാതത്തിലെ അന്തരം കുറയ്ക്കുന്നതിനും സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും നടപടി അത്യാവശ്യമാണെന്നാണ് ഇവരുടെ നിലപാട്.
ഇതിന്റെ ചുവട് പിടിച്ചാണ് ജനസംഖ്യ ക്രമീകരണത്തിനായുള്ള ഉന്നതാധികാര സമിതി വിദേശികൾക്ക് കുവൈത്തിൽ അഞ്ച് വർഷം മാത്രം സമയപരിധി നൽകിയാൽ മതിയെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. എന്നാൽ ഇത് വിസാ കച്ചവടക്കാരെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് പ്രധാന വിമർശനം.
മാത്രമല്ല നിർദേശം നടപ്പിലായാൽ ഗുണമേന്മയുള്ള തൊഴിലാളികൾ രാജ്യത്ത് ഇല്ലാതാകുമെന്നും ജോലികളുടെ തുടർച്ച നഷ്ടപ്പെടുകയും, നല്ല തൊഴിലാളികളെ നിർബന്ധപൂർവ്വം പിരിച്ച് വിടുകയും ചെയ്യേണ്ടി വരുമെന്ന് കരാർ കമ്പനി യൂണിയൻ വ്യക്തമാക്കി. കൂടാതെ ഇത് കമ്പനികളെ മോശമായി ബാധിക്കുകയും ചെയ്യും. അതേസമയം അവിദഗ്ധ ജോലിക്കാർക്ക് മാത്രം കാലപരിധി ബാധകമാക്കണ നിർദ്ദേശവും ഉയരുന്നുണ്ട്.