സൗദിയില്‍ ബാങ്ക് വിവരങ്ങൾ ചോർത്തുന്നവർക്ക് കടുത്ത ശിക്ഷ
തട്ടിപ്പു ഒഴിവാക്കാൻ ബാങ്കിംഗ് ഇടപാടുകൾക്ക് പബ്ലിക് വൈഫൈ ഉപയോഗിക്കരുതെന്ന് നാഷണൽ സെക്യൂരിറ്റി അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഓൺലൈൻ ബാങ്കിംഗ് ഇടപാട് നടത്തുന്ന വേളയിൽ ഇതര ബ്രൗസിംഗ് വിൻഡോകൾ ക്ലോസ് ചെയ്യണമെന്നും ഈ മേഖലയിലെ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു
ദമാം: സൗദിയിൽ ബാങ്ക്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്നവർക്ക് കടുത്ത ശിക്ഷയും ഭീമമായ തുക പിഴയും. കുറ്റകൃത്യം പിടിക്കപ്പെട്ടാൽ മൂന്നു വർഷം വരെ ജയിലും ഇരുപത് ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കും. അനധികൃത മാർഗത്തിലൂടെ മറ്റുള്ളവരുടെ ബാങ്ക്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്താൻ ശ്രമിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷനാണ് മുന്നറിയിപ്പ് നൽകിയത്.
കുറ്റം കണ്ടെത്തിയാൽ മൂന്നു വർഷം വരെ ജയിൽ ശിക്ഷയോ 20 ലക്ഷം സൗദി റിയാൽ പിഴയോ ലഭിക്കും. ചിലപ്പോൾ ജയിൽ ശിക്ഷയും പിഴയും ഒന്നിച്ചു അനുഭവിക്കേണ്ടിയും വരും. കൂടാതെ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച കംപ്യൂട്ടറും തട്ടിയെടുത്ത തുകയും കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പു ഒഴിവാക്കാൻ ബാങ്കിംഗ് ഇടപാടുകൾക്ക് പബ്ലിക് വൈഫൈ ഉപയോഗിക്കരുതെന്ന് നാഷണൽ സെക്യൂരിറ്റി അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ ഓൺലൈൻ ബാങ്കിംഗ് ഇടപാട് നടത്തുന്ന വേളയിൽ ഇതര ബ്രൗസിംഗ് വിൻഡോകൾ ക്ലോസ് ചെയ്യണമെന്നും ഈ മേഖലയിലെ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെടുന്ന മെസേജുകളും ഇമെയിലുകളും അവഗണിക്കണമെന്നും സൈബർ സെക്യൂരിറ്റി വൃത്തങ്ങൾ ഓർമ്മപ്പെടുത്തുന്നു.