ഇസ്രയേലിന്‍റെ ആക്രമണത്തിൽ ഹമാസിന്റെ അഞ്ച് പ്രവർത്തകരും ഒരു ഖത്തർ സൈനികനുമാണ് കൊല്ലപ്പെട്ടത്.
ദോഹ: ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറുപേർക്ക് ഔദ്യോഗിക ബഹുമതികളോടെ ഖത്തർ അന്തിമോപചാരം അർപ്പിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ നേതൃത്വത്തിൽ ഇമാം അബ്ദുൽ വഹാബ് പള്ളിയിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.
ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ അഞ്ച് പ്രവർത്തകരും ഒരു ഖത്തർ സൈനികനുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട അഞ്ച് പലസ്തീൻകാരുടെ മൃതദേഹങ്ങളിൽ പലസ്തീൻ പതാകയും, കോർപ്പറൽ ബദർ സാദ് മുഹമ്മദ് അൽ-ഹുമൈദി അൽ ദോസാരിയുടെ മൃതദേഹങ്ങളിൽ ഖത്തറിൻ്റെ പതാകയുമാണ് പുതപ്പിച്ചത്. പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം മൃതദേഹങ്ങൾ മെസൈമീർ ഖബറിസ്ഥാനിൽ അടക്കം ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയിലേക്കുള്ള വഴികളിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
ഹമാസ് നേതാവായ ഖലീൽ അൽ ഹയ്യായുടെ മകൻ ഹുമം, അദ്ദേഹത്തിന്റെ ഓഫിസ് ഡയറക്ടർ ജിഹാദ് ലബദ്, അംഗരക്ഷകരായ അഹമ്മദ് മംലൂക്ക്, അബ്ദുല്ല അബ്ദുൽവാഹിദ്, മുമെൻ ഹസ്സൂൻ എന്നിവരാണ് കൊല്ലപ്പെട്ട ഹമാസ് പ്രവർത്തകർ. ഖത്തർ സൈനികൻ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസാരിയും കൊല്ലപ്പെട്ടു. വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തിയത്. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം നടന്നത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം. അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ ചർച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടത്.
