തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ദോഹ: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍ എന്നിവിടങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണ ശ്രമത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളെയും കുറ്റത്യങ്ങളെയും ഖത്തര്‍ ശക്തമായി എതിര്‍ക്കുന്നതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയുടെ കിഴക്കന്‍ മേഖല, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലേക്ക് ഹൂതികള്‍ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളുമാണ് ശനിയാഴ്ച അറബ് സഖ്യസേന തകര്‍ത്തത്.

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അറബ് സഖ്യസേന തകര്‍ത്ത ഹൂതി മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ദമ്മാമിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ട് സൗദി കുട്ടികള്‍ക്കാണ് പരിക്കേറ്റത്. 14 വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona