ഖത്തറിൽ ലൈസൻസിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയ 27 ആരോഗ്യപ്രവർത്തകരെ പൊതുജനാരോഗ്യ മന്ത്രാലയം പിടികൂടി. ഇവർക്ക് രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്ഥിരമായി വിലക്കേർപ്പെടുത്തി. യോഗ്യരായ വിദഗ്ദ്ധരെ മാത്രം ലൈസൻസ് നൽകി നിയമിക്കുന്നതിലൂടെ ആരോഗ്യമേഖലയുടെ സുരക്ഷയും നിലവാരവും ഉറപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ദോഹ: ലൈസൻസ് നേടുന്നതിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 27 ആരോഗ്യപ്രവർത്തകരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം കണ്ടെത്തി. ഈ വർഷം ആദ്യ പകുതിയിലാണ് സംഭവം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്തു. രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് ഇവർക്ക് സ്ഥിരമായി വിലക്ക് ഏർപ്പെടുത്തി.

രജിസ്ട്രേഷന്റെയും ലൈസൻസിംഗിന്റെയും ആദ്യ ഘട്ടത്തിൽ തന്നെ അപേക്ഷകരുടെ വിവരങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് കെയർ പ്രൊഫഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. സഅദ് അൽ കഅബി വ്യക്തമാക്കി. പ്രാഥമിക പരിശോധനയിൽ തന്നെ ഇത്തരം വ്യാജ അപേക്ഷകൾ കണ്ടെത്താൻ മന്ത്രാലയത്തിന്റെ സംവിധാനങ്ങൾ പ്രാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്തു നിന്നടക്കം എത്തുന്ന ആരോഗ്യപ്രവർത്തകർക്ക് ലൈസൻസ് നൽകുന്നതിൽ ഉയർന്ന നിലവാരവും സുതാര്യതയും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ വൈദ്യസഹായം നൽകാൻ യോഗ്യതയുള്ള വിദഗ്ദ്ധരെ മാത്രമേ അനുവദിക്കൂ. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവും ആധികാരികമാണെന്ന് ഉറപ്പാക്കാൻ ഈ രംഗത്തെ വിദഗ്ദ്ധ സ്ഥാപനങ്ങളുമായി ചേർന്നാണ് പരിശോധന നടപടികൾ പൂർത്തിയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.