ഗാസയിലെ ആരോഗ്യമേഖലയുടെ മുന്നേറ്റം, പലസ്തീനികള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുക, ഗാസയ്ക്ക് നേരെയുള്ള ഉപരോധത്തിന്റെയും ആക്രമണങ്ങളുടെയും ആഘാതം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദ്ധതിയെന്ന് ഗാസയിലെ ഖത്തര്‍ റെഡ്ക്രസന്റ് ഓഫീസ് മേധാവി ഡോ. അക്‌റം നാസര്‍ പറഞ്ഞു.

ദോഹ: ഗാസയിലെ നിര്‍ധനരായ രോഗികളുടെ ശസ്ത്രക്രിയ സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയുമായി ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി. കാര്‍ഡിയോതൊറാസിസ് ശസ്ത്രക്രിയ, കാര്‍ഡിയോ വാസ്‌കുലര്‍ ശസ്ത്രക്രിയ, ഓര്‍ത്തോപീഡിക്‌സ്, യൂറോളജി എന്നീ ജീവന്‍രക്ഷാ ശസ്ത്രക്രിയകള്‍ക്കാണ് സൊസൈറ്റി സഹായം നല്‍കുന്നത്.

7,89,142 ഡോളറാണ് പദ്ധതിയുടെ ആകെ ചെലവ്. ഗാസയിലെ ആരോഗ്യമേഖലയുടെ മുന്നേറ്റം, പലസ്തീനികള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുക, ഗാസയ്ക്ക് നേരെയുള്ള ഉപരോധത്തിന്റെയും ആക്രമണങ്ങളുടെയും ആഘാതം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദ്ധതിയെന്ന് ഗാസയിലെ ഖത്തര്‍ റെഡ്ക്രസന്റ് ഓഫീസ് മേധാവി ഡോ. അക്‌റം നാസര്‍ പറഞ്ഞു. ഗാസയിലെ രോഗികളുടെ ശസ്ത്രക്രിയയ്ക്കായി നിരവധി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുമായി ഖത്തര്‍ റെഡ്ക്രസന്റ് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രാദേശിക മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പരിശീലനവും ഉറപ്പാക്കിയിട്ടുണ്ട്. 

ആശുപത്രികളിലെ ദീര്‍ഘകാലമായുള്ള ചികിത്സാ കാത്തിരിപ്പ് സമയം കുറയ്ക്കാനും വിദഗ്ധ ശസ്ത്രക്രിയകള്‍ക്കായി വിദേശത്ത് പോകാനിരിക്കുന്നവരുടെ ആവശ്യങ്ങള്‍ സ്വദേശത്ത് തന്നെ പൂര്‍ത്തിയാക്കാനും ഈ പദ്ധതി സഹായിക്കുമെന്നും അതുവഴി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും രോഗികളുടെ കുടുംബങ്ങളുടെയും സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്നും ഡോ. നാസര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona