സന്തൂര്‍ കലാകാരനായിരുന്ന പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ ഓര്‍മ്മയിൽ നടത്തിയ സ്വരലയ സിംഫണി ഓൺ സ്ട്രിങ്‍സ് ദുബായ് എമിറേറ്റ്സ് തീയറ്ററിലാണ് നടന്നത്.

പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയ്ക്ക് ആദരമര്‍പ്പിച്ച് മകന്‍ രാഹുൽ ശര്‍മ്മയും സംഘവും. സന്തൂര്‍ കലാകാരനായിരുന്ന പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ ഓര്‍മ്മയിൽ നടത്തിയ സ്വരലയ സിംഫണി ഓൺ സ്ട്രിങ്‍സ് ദുബായ് എമിറേറ്റ്സ് തീയറ്ററിലാണ് നടന്നത്.

സന്തൂര്‍ വായിച്ച് രാഹുൽ ശര്‍മ്മ സദസ്സിന് പുതിയൊരു അനുഭവം നൽകി. തബലയും തമ്പുരുവും കീബോര്‍ഡും അകമ്പടിയായി സംഗീതത്തിനൊപ്പം ചേര്‍ന്നു. കശ്‍മീരിൽ നിന്നുള്ള ക്ലാസിക്കൽ സംഗീത ഉപകരണമാണ് സന്തൂര്‍. സന്തൂര്‍ വാദനത്തിനായി ജീവിതം മാറ്റിവച്ച പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ 2022 മെയ് മാസമാണ് അന്തരിച്ചത്.

പിതാവിന്‍റെ പാത പിന്തുടര്‍ന്ന രാഹുൽ ശര്‍മ്മ, ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന സന്തൂര്‍ കലാകാരന്മാരിൽ ഒരാളാണ്.

ഹൃദയത്തിൽ നിന്നുള്ള ആദരമാണ് പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയ്ക്ക് നൽകിയത്. ഇന്ത്യന്‍ സംഗീതത്തിലെ അതുല്യപ്രതിഭകളിൽ ഒരാളാണ് അദ്ദേഹം - പരിപാടിക്ക് പിന്നിൽ പ്രവര്‍ത്തിച്ച ജ്യോതി ഈശ്വരൻ പറഞ്ഞു.

"ശുദ്ധ ഇന്ത്യന്‍ ക്ലാസിക്കൽ സംഗീതത്തിനായി മാറ്റിവച്ച ഒരു സന്ധ്യയാണ് കഴിഞ്ഞുപോയത്. വളരെ ക്രിയേറ്റീവ് ആയ ഒരു ആര്‍ട്ടിസ്റ്റാണ് രാഹുൽ ശര്‍മ്മ. അദ്ദേഹത്തോടൊപ്പം കീബോര്‍ഡ്, തബല, തമ്പുരു സംഗീതജ്ഞര്‍ കൂടെ ചേര്‍ന്നപ്പോള്‍ മികച്ച അനുഭവമായി. ഇന്ത്യന്‍ ക്ലാസിക്കൽ മ്യൂസിക് ഇഷ്ടപ്പെടുന്ന നിരവധി പേരാണ് സംഗീതജ്ഞരെ പിന്തുണയ്ക്കാന്‍ എത്തിയത്." അവര്‍ പറഞ്ഞു.