സിവിൽ ഏവിയേഷൻ നിയമത്തിന് അനുസൃതമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് റിയാദ് എയറിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചത്. 

റിയാദ്: സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് കീഴിൽ ആരംഭിക്കുന്ന ദേശീയ എയർലൈൻ കമ്പനിയായ ‘റിയാദ് എയറിന്’ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി) ലഭിച്ചു. പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. 

സിവിൽ ഏവിയേഷൻ നിയമത്തിന് അനുസൃതമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നടപടി.
ഈ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ആദ്യ പരീക്ഷണ പറക്കൽ ഡിസംബർ 11നാണ് ആരംഭിച്ചത്. 2030-ഓടെ സൗദി വ്യോമയാന മേഖലയെ മിഡിൽ ഈസ്റ്റിലെ ഒന്നാമതായി മാറ്റാനും മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാക്കാനും ലക്ഷ്യമിടുന്നുവെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് അൽജാസർ പറഞ്ഞു. വിനോദസഞ്ചാര മേഖലയുടെ ലക്ഷ്യങ്ങൾ പ്രാപ്തമാക്കുന്നതിനും റിയാദ് നഗരത്തെ ഒരു ആഗോള കവാടവും ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയുടെ ഒരു പ്രധാന കേന്ദ്രവും കിഴക്കിനെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാക്കുന്നതും ലക്ഷ്യങ്ങളിലുൾപ്പെടുമെന്നും അൽജാസിർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം